തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ ഉടമകൾക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. റിപ്പോർട്ടറിലെ മാധ്യമപ്രവർത്തകർ വിലയ്ക്കെടുക്കപ്പെട്ടവരാണെന്നും വിമർശകരെ വിലക്കെടുത്ത് തങ്ങളുടെതന്നെ വാഴ്ത്തുകാരാക്കി മാറ്റിയെന്നും സ്വരാജ് പറയുന്നതാണ് പഴയ വീഡിയോ
”കഴിഞ്ഞ ദിവസം ഒരു ചാനൽ അഴിമതിയാരോപണം പുറത്തുകൊണ്ടുവന്നു. ആ ചാനലിന്റെ പിറവി തന്നെ മാധ്യമ വിദ്യാർഥികൾ കൗതുകപൂർവം നാളെ പഠനവിഷയമാക്കുമെന്നതിൽ തർക്കമില്ല. ഒരു വനംകൊള്ള സംബന്ധിച്ച വാർത്ത വരുന്നു. ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്തവരെ വിവിധ ചാനലുകളിൽ അതികഠിനമായി ആക്രമിക്കപ്പെടുന്നു. ഒടുവിൽ ആ വനം കൊള്ളക്ക് നേതൃത്വം കൊടുത്ത ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവർ തീരുമാനിക്കുന്നു, ഞങ്ങൾ തന്നെ ഒരു ചാനൽ തുടങ്ങാം എന്ന്. അങ്ങനെ അവർ ചാനൽ ആരംഭിക്കുന്നു. ആ ചാനലിലേക്ക് കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരെ വിലയ്ക്ക് വാങ്ങുന്നു. ഞാൻ ആ വാക്ക് ഉപയോഗിക്കുന്ന് പൂർണമായ ബോധ്യത്തോടെയാണ്”- സ്വരാജ് പറഞ്ഞു.
”കറൻസി തന്നെയാണ് എല്ലാത്തിന്റെയും ഗതി നിർണയിക്കുന്നത്. അങ്ങനെ അവർ ആ ചാനലിൽ ഇരുന്ന് ഇന്നലെ വരെ ഉയർത്തിയ വിമർശനങ്ങളെ തിരുത്തി, മുട്ടിൽ മരംമുറിക്കേസിലെ പ്രതികളെ വിശുദ്ധരാക്കി അവതരിപ്പിക്കുന്നതിനും നമ്മൾ സാക്ഷികളായി. തനിക്കെതിരായി വിമർശനം ഉന്നയിച്ചവരെ ഓരോരുത്തരെയായി വിലയ്ക്ക് വാങ്ങി തന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ ഒരു വനംകൊള്ളക്കേസിലെ പ്രതിക്ക് സാധിച്ചുവെന്നതും നമ്മൾ കാണണം”- സ്വരാജ് പറയുന്നു. ചാനലിന്റെ സാമ്പത്തിക ഉറവിടം തന്നെ പലതുമുണ്ട്, അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നും സ്വരാജ് പറയുന്നുണ്ട്.






