ന്യൂയോർക്ക്: ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ഫെബ്രുവരി 28ലെ യുഎസ്-ഇസ്രായേൽ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്തിരിക്കാമെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് യുഎൻ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേർഡിലെ സ്പോർട്സ് കോംപ്ലക്സിലും നടന്ന ആക്രമണങ്ങൾ വിവേചനരഹിതമായ ആക്രമണങ്ങളായിരുന്നുവെന്നും ഇതുമൂലം സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ആക്രമണങ്ങളിൽ ഏകദേശം 120 കുട്ടികളടക്കം 150ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലമേർഡിലെ ആക്രമണത്തിൽ യുഎസ് പങ്കുണ്ടെന്ന ആരോപണം നേരത്തെ അമേരിക്ക നിഷേധിച്ചിരുന്നു. അതേസമയം മിനാബിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് യുഎസ് നിലപാട്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിശ്വാസ്യതയില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തത്. അതേസമയം, ജനുവരിയിലെ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടെ ഇറാനിയൻ അധികൃതർ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നും വസ്തുതാന്വേഷണ സംഘം ആരോപിക്കുന്നു. ഇറാനിലെ 31 പ്രവിശ്യകളിലും ഗുരുതരമായ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
ബംഗ്ലാദേശി നിയമവിദഗ്ധ സാറ ഹൊസൈന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സ്വതന്ത്ര വിദഗ്ധർ ഉൾപ്പെട്ടിരിക്കുന്നത്. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ കീഴിലാണ് സംഘം പ്രവർത്തിക്കുന്നത്. 47 അംഗരാജ്യങ്ങളുള്ള മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ വിദഗ്ധർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കും.
റിപ്പോർട്ടിനെ വൈറ്റ് ഹൗസും രൂക്ഷമായി വിമർശിച്ചു. മനുഷ്യാവകാശ കൗൺസിൽ പതിറ്റാണ്ടുകളായി ഗൗരവമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ മനുഷ്യാവകാശ സംരക്ഷണത്തിനായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രതികരണം.
ഇറാൻ ഭരണകൂടമാണ് സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത ഏക വിഭാഗമെന്നും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയെന്നും വിദേശത്തുള്ള അമേരിക്കക്കാരെ കൊലപ്പെടുത്തിയെന്നും ഹോർമുസ് കടലിടുക്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്നും അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. ഇറാൻ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.




