കൊച്ചി: പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള മത്സ്യത്തൊഴിലാളിയും ഇൻഫ്ലുവൻസറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വൈകീട്ട് അഞ്ചു മണിയോടെ സ്കൂൾ വിട്ടെത്തിയ 13 വയസുകാരി മകളണു അമ്മയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അതേസമയം ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങൾക്കുള്ള മറുപടിയായാണ് സ്വന്തം ഉപജീവനമാർഗമായ ‘കൈകൾ കൊണ്ട് മീൻ തപ്പിക്കിപ്പിടിക്കുന്ന’ പരമ്പരാഗത തൊഴിൽ ക്യാമറയ്ക്ക് പൊതുസമൂഹത്തിനു മുന്നിലേക്ക് എത്തിച്ചത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ മീൻപിടിത്ത വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. ഇതോടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തംബുരുവിന്റെ വീഡിയോയ്ക്ക് നിറയെ ആരാധകരുണ്ടായി.
തലമുറകളായി കുടുംബത്തിലുള്ള പരമ്പരാഗത മീൻപിടിത്ത രീതിയാണ് തംബുരു സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുന്നിൽ എത്തിച്ചത്. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയോടൊപ്പം മീൻപിടിത്തത്തിലേക്കിറങ്ങിയ തംബുരു ഈ വരുമാനം കൊണ്ടാണ് തന്റെ ഇളയ സഹോദരങ്ങളുടെ പഠനം പൂർത്തിയാക്കിയത്. തൊഴിലുറപ്പ് ജോലികളും ഡ്രൈവിങ് സ്കൂളിലെയും വസ്ത്ര നിർമാണ യൂണിറ്റിലെയും ജോലികളും ചെയ്യുന്നതിനൊപ്പംപരമ്പരാഗത രീതിയിൽ മീൻപിടിത്തവും തുടർന്നുപോന്നു. വേലിയേറ്റ സമയങ്ങളിൽ വഞ്ചികളിൽ കായലിലേക്കിറങ്ങി വലയോ ചൂണ്ടയോ ഉപയോഗിക്കാതെ ചെളിയിലും കല്ലിടുക്കുകളിലും കൈകൾ കൊണ്ട് തിരഞ്ഞ് മീൻപിടിക്കുന്ന അപൂർവ രീതിയാണ് തംബുരുവും കുടുംബവും വീഡിയോകളിലൂടെ പുറംലോകത്തെത്തിച്ചത്.
അതേസമയം തംബുരുവിന്റെ മരണത്തിന് കാരണം ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ഇയാൾ തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും വീഡിയോകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മാനസിക പീഡനം സഹിക്കവയ്യാതെ തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.




