മുംബൈ: വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരെ ‘എന്റെ സഹോദരൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ മുസ്ലിങ്ങളോട് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് ശിവസേന (യു.ബി.ടി) എംപി സഞ്ജയ് റാവത്ത്.
വിദേശരാജ്യങ്ങളിലെ പള്ളികൾ സന്ദർശിക്കുകയും അവിടുത്തെ മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടികളെ ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിന്റെ വിമർശനം. വിദേശത്ത് മുസ്ലികളെ സഹോദരങ്ങളായി കാണുന്ന സമീപനം ഇന്ത്യയിലും ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘വിദേശത്ത് സഹോദരങ്ങൾ, ഇവിടെ ശത്രുക്കൾ. ഇത് എങ്ങനെ ശരിയാകും?’ അദ്ദേഹം ചോദിച്ചു. മുസ്ലിങ്ങളോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പുണ്ടെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. മഹാരാഷ്ട്രയിൽ മുസ്ലിംകളുടെ പൊതുപരിപാടികളിലെയും മതപരമായ ആഘോഷങ്ങളിലെയും പങ്കാളിത്തം സംബന്ധിച്ച് ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് റാവത്തിന്റെ പരാമർശം. മഹാരാഷ്ട്രയിലെ ഗർബ, നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.






