ഗുഡ്ഗാവ്: വിവാഹത്തിനായി പങ്കാളിയെ കണ്ടെത്തുമ്പോൾ ഓരോരുത്തർക്കും അവരുടേതായ പ്രതീക്ഷകളും ഇഷ്ടാനിഷ്ടങ്ങളുമുണ്ടാകും. പങ്കാളിയുടെ ഉയരം, അവരുടെ വിദ്യാഭ്യാസ യോഗ്യത, ശമ്പളം, ജോലി, രൂപം തുടങ്ങിയ കാര്യങ്ങളാണ് സാധാരണയായി മാട്രിമോണി പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ പരിഗണിക്കാറുള്ളത്. എന്നാൽ, ഈ അടുത്തിടെ ഒരു യുവാവ് മുന്നോട്ടുവച്ച പ്രത്യേക ആവശ്യമാണ് ഗുഡ്ഗാവ് ആസ്ഥാനമായ ഡേറ്റിങ്- മാച്ച് മേക്കിങ് പ്ലാറ്റ്‌ഫോമിന്റെ സിഇഒയെ പോലും ആശയക്കുഴപ്പത്തിലാക്കിയത്.
ക്നോട്ട് ഡേറ്റിങ്ങിന്റെ സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിങ് ആണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചത്. പ്ലാറ്റ്‌ഫോമിലെ ഒരു പ്രീമിയം അംഗം നിരവധി വിവാഹാലോചനകൾ നിരസിച്ചതിന് പിന്നിലെ കാരണം ടാറ്റൂ ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
വിവാഹത്തിനായി പങ്കാളിയെ തേടുന്നവർക്ക് തങ്ങൾക്ക് ആവശ്യമുള്ള പങ്കാളിയെക്കുറിച്ച് വ്യക്തമായ ചില മാനദണ്ഡങ്ങളുണ്ടാകാറുണ്ടെന്ന് ജസ്വീർ സിങ് പറഞ്ഞു. ചിലത് പൊതുവായി കാണുന്ന ആവശ്യങ്ങളാണെങ്കിൽ മറ്റു ചിലത് ഏറെ വ്യക്തിപരമായിരിക്കും. എന്നാൽ, ടാറ്റൂ ഉള്ള സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന ആവശ്യം താൻ ആദ്യമായാണ് കേൾക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലാറ്റ്‌ഫോമിലൂടെ നിരവധി പ്രൊഫൈലുകൾ ഈ വ്യക്തിക്ക് നേരത്തെ കാണിച്ചുകൊടുത്തിരുന്നു. തുടർന്ന് മാച്ച് അഡ്വൈസർ ഇയാളുമായി ബന്ധപ്പെട്ട് ലഭിച്ച പ്രൊഫൈലുകളെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അപ്പോഴാണ് തന്റെ പങ്കാളിക്ക് ടാറ്റൂ ഉണ്ടാകരുതെന്ന കാര്യം ഇയാൾ വ്യക്തമാക്കിയത്.
ഇതോടെയാണ് ജസ്വീർ സിങ്ങിന് മറ്റൊരു പ്രായോഗിക ചോദ്യം ഉയർന്നത്. ഒരാൾക്ക് ടാറ്റൂ ഉള്ള പങ്കാളിയെ വേണ്ടെങ്കിൽ അക്കാര്യം മാട്രിമോണി പ്ലാറ്റ്‌ഫോമിൽ എങ്ങനെ ഫിൽട്ടർ ചെയ്യാനാകും? “ടാറ്റൂ ഉള്ളതാണോ അല്ലയോ എന്ന് എല്ലാവരോടും ചോദിക്കാൻ തുടങ്ങുകയോ അതിനായി മറ്റൊരു ഫിൽട്ടർ ഉണ്ടാക്കുകയോ എങ്ങനെ സാധിക്കും?” എന്നായിരുന്നു ജസ്വീർ സിങ് എക്സിലെ പോസ്റ്റിൽ ചോദിച്ചത്.
പങ്കാളിയെ കണ്ടെത്താനെത്തുന്നവരുടെ പല തരത്തിലുള്ള ആവശ്യങ്ങളും താൻ നേരത്തെ കണ്ടിട്ടുണ്ടെന്നും എന്നാൽ ടാറ്റൂ സംബന്ധിച്ച ആവശ്യം തനിക്ക് പുതിയ അനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്വീർ സിങ്ങിന്റെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും ഇതേക്കുറിച്ച് വലിയ ചർച്ചയുണ്ടായി. ടാറ്റൂ ഇഷ്ടമല്ലെന്നത് ഒരാളുടെ വ്യക്തിപരമായ മുൻഗണന മാത്രമാണോ, അതോ ഭാവിയിൽ മാട്രിമോണി പ്ലാറ്റ്‌ഫോമുകളിൽ ഓരോ വ്യക്തിപരമായ ഇഷ്ടത്തിനും പ്രത്യേക ഫിൽട്ടറുകൾ തന്നെ വേണ്ടിവരുമോ എന്നതായിരുന്നു പ്രധാന ചർച്ച.
ടാറ്റൂ ഒരാൾക്ക് വിവാഹത്തിൽ വിട്ടുവീഴ്ച ചെയ്യാനാകാത്ത വിഷയമാണെങ്കിൽ അത് നേരത്തെ തന്നെ വ്യക്തമാക്കുന്നതിൽ തെറ്റില്ലെന്നാണ് ചിലരുടെ അഭിപ്രായം. മാട്രിമോണി ഫോമുകളിൽ തന്നെ ‘ടാറ്റൂ ഇല്ലാത്ത പങ്കാളി വേണം’ എന്നൊരു ഓപ്ഷൻ ഉൾപ്പെടുത്തിയാൽ സമാനമായ മുൻഗണനകളുള്ളവരെ തമ്മിൽ കണ്ടെത്താൻ എളുപ്പമാകുമെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
മറ്റുചിലർ ഇതിലും കൂടുതൽ വ്യക്തിപരമായ കാര്യങ്ങൾക്കായി ഫിൽട്ടറുകൾ വേണമെന്ന നിർദേശം മുന്നോട്ടുവച്ചു. മുടിയുടെ നിറം, കോസ്മെറ്റിക് സർജറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങൾ രേഖപ്പെടുത്താൻ കസ്റ്റം ചോദ്യങ്ങൾ ഉൾപ്പെടുത്താമെന്നായിരുന്നു ചിലരുടെ അഭിപ്രായം.
എന്നാൽ, കൂടുതൽ കൂടുതൽ ഫിൽട്ടറുകൾ ചേർക്കുന്നതല്ല പരിഹാരമെന്ന് ചിലർ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ മുൻഗണനകൾക്ക് ഒരിക്കലും അവസാനമുണ്ടാകില്ലെന്നും പങ്കാളികൾ തമ്മിൽ നേരിട്ട് സംസാരിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളും മാട്രിമോണി പ്രൊഫൈലിലെ ടിക്ക് മാർക്കുകളാക്കി മാറ്റുന്നത് ശരിയല്ലെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
പോസ്റ്റിന് താഴെ ചിലർ സ്വന്തം അനുഭവങ്ങളും പങ്കുവച്ചു. തന്റെ സഹോദരൻ ടാറ്റൂ ഉണ്ടെന്ന കാരണത്താൽ ഒരു യുവതിയെ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഒരാൾ പറഞ്ഞു. മറ്റൊരാൾ തമാശയായി, ശരീരത്തിൽ ധാരാളം ടാറ്റൂ ഉള്ള യുവതി ഇതിനകം തന്നെ പരമ്പരാഗത വിവാഹവിപണിയിൽ നിന്ന് പുറത്തായിട്ടുണ്ടാകാമെന്നും പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ഫിൽട്ടർ ആവശ്യപ്പെടുന്ന വ്യക്തി സ്ത്രീയായിരുന്നെങ്കിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം ഇതേ രീതിയിലായിരിക്കുമോ എന്ന ചോദ്യവും ചിലർ ഉന്നയിച്ചു.






