ടെൽ അവീവ്: 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ഏകദേശം ഒന്നര ആഴ്ച മുമ്പ് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഇസ്രയേൽ മാധ്യമമായ ഹാരെറ്റ്സിന്റെ അന്വേഷണ റിപ്പോർട്ട്. ഗാസയിൽ ഹമാസ് നേതാവ് യഹ്യാ സിൻവാർ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് ഒരു ‘ഭൂകമ്പം’ ആയിരിക്കുമെന്നും യുഎഇ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ടിലെ ആരോപണം.
യുഎഇയിലെയും ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിലെയും വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഹാരെറ്റ്സ് റിപ്പോർട്ട് പുറത്തുവിട്ടത്. ഏകദേശം 45 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ, ഗാസയിൽ നിന്ന് വലിയൊരു ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും മുഹമ്മദ് ബിൻ സായിദ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണം വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുന്നതിനൊപ്പം മേഖലയിലെ സ്ഥിരത തകർക്കുകയും അബ്രഹാം ഉടമ്പടികൾക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്ന ആശങ്കയും യുഎഇ പ്രസിഡന്റ് പങ്കുവെച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മുന്നറിയിപ്പിനോട് നെതന്യാഹു താരതമ്യേന ശാന്തമായാണ് പ്രതികരിച്ചതെന്നാണ് യുഎഇ പ്രസിഡന്റിന്റെ പാലസ്തീൻ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. ഹമാസ് വെസ്റ്റ് ബാങ്കിലാണ് നീക്കം നടത്താൻ സാധ്യതയെന്നാണ് തന്റെ വിലയിരുത്തലെന്ന് നെതന്യാഹു പറഞ്ഞതായും ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ തയ്യാറാണെന്ന് ഉറപ്പുനൽകിയതായും റിപ്പോർട്ടിലുണ്ട്.
2023ന്റെ തുടക്കത്തിൽ ഇസ്രയേലിന്റെ ഷിൻ ബെറ്റും ഹമാസും തമ്മിൽ രഹസ്യ ആശയവിനിമയ ചാനൽ സ്ഥാപിച്ചിരുന്നുവെന്നും തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു നിർണായക ധാരണയിലെത്തിയിരുന്നുവെന്നും അന്വേഷണത്തിൽ പറയുന്നു. എന്നാൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കരാർ നീണ്ടുപോയി. നെതന്യാഹു പലതവണ സമിതി വിളിച്ചുചേർക്കുന്നത് മാറ്റിവെച്ചതായും റിപ്പോർട്ടിലുണ്ട്.
ഹമാസുമായി ധാരണയിലെത്തുന്നതിനെക്കുറിച്ചുള്ള ആശങ്കയോ സർക്കാരിലെ തീവ്ര നിലപാടുള്ള സഖ്യകക്ഷികളുടെ പ്രതികരണത്തെക്കുറിച്ചുള്ള ഭയമോ കരാർ വൈകുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്താകുമെന്ന ഭയം നെതന്യാഹു പ്രകടിപ്പിച്ചിരുന്നതായും ഷിൻ ബെറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
കരാർ വൈകുന്നതിൽ അസംതൃപ്തനായ സിൻവാർ 2023 സെപ്റ്റംബറിൽ ഇടനിലക്കാരൻ വഴി താൻ ഒരു ‘സിൽസാൽ’ അഥവാ ‘ഭൂകമ്പം’ തയ്യാറാക്കുകയാണെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിലുണ്ട്. പിന്നീട് താൻ ആസൂത്രണം ചെയ്യുന്ന നീക്കത്തെ ‘എല്ലാ അത്ഭുതങ്ങളുടെയും മാതാവ്, ഭയാനകമായ ഓപ്പറേഷൻ’ എന്നിങ്ങനെയാണ് സിൻവാർ വിശേഷിപ്പിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
സിൻവാറിന്റെ സന്ദേശം സെപ്റ്റംബർ 15ന് ഷിൻ ബെറ്റിലെത്തുകയും അന്നത്തെ മേധാവി റോണൻ ബാർ ഇക്കാര്യം നെതന്യാഹുവിനെ അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിന് ശേഷം മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇസ്രയേൽ സംഘർഷത്തിലേക്ക് നേരിട്ട് നീങ്ങുകയാണെന്ന്’ ബാർ മുന്നറിയിപ്പ് നൽകിയതായും ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രതിരോധ നടപടികൾ ശക്തമാക്കുകയോ ശക്തമായ ആക്രമണ നടപടി സ്വീകരിക്കുകയോ വേണമെന്ന് നിർദേശിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ യോഗത്തിൽ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്.
ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് യുഎഇ നേതൃത്വം വിലയിരുത്തിയതിന് പിന്നാലെയാണ് മുഹമ്മദ് ബിൻ സായിദ് നെതന്യാഹുവിനെ നേരിട്ട് ബന്ധപ്പെട്ടതെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ആരോപണം. പിന്നീട് ഈജിപ്തിന്റെ രഹസ്യാന്വേഷണ മേധാവിയായിരുന്ന അബ്ബാസ് കമാലിനും സമാനമായ വിവരങ്ങൾ ലഭിക്കുകയും അദ്ദേഹം നെതന്യാഹുവിനെ വിളിച്ച് ഹമാസ് അസാധാരണവും ഭയാനകവുമായ ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഗാസയിലെ സ്ഥിതിഗതികൾ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണെന്നും വെസ്റ്റ് ബാങ്കിലാണ് ഇസ്രയേൽ പ്രധാനമായും ശ്രദ്ധയും സൈനിക വിന്യാസവും കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നെതന്യാഹു മറുപടി നൽകിയതായാണ് റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് നടന്ന തുടർ സുരക്ഷാ യോഗത്തിലും യുഎഇ പ്രസിഡന്റിൽ നിന്നും ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവിയിൽ നിന്നും ലഭിച്ച മുന്നറിയിപ്പുകളെക്കുറിച്ച് നെതന്യാഹു പരാമർശിച്ചില്ലെന്നും ഹാരെറ്റ്സ് ആരോപിക്കുന്നു.
എന്നാൽ 2023 ഒക്ടോബർ 7ന് രാവിലെ 6.29ഓടെ ഹമാസ് ഇസ്രയേലിനെതിരെ വ്യാപകമായ ആക്രമണം ആരംഭിച്ചു. ആക്രമണത്തിൽ 1200ൽ അധികം പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഏകദേശം 251 പേരെയാണ് ഹമാസ് അതിർത്തി കടന്നുള്ള ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയതെന്നാണ് കണക്ക്.
അതേസമയം ഹാരെറ്റ്സ് റിപ്പോർട്ടിലെ ആരോപണങ്ങൾ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പൂർണമായും നിഷേധിച്ചു. പ്രസ്തുത കാലയളവിൽ നെതന്യാഹു യുഎഇ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ലെന്നും മുഹമ്മദ് ബിൻ സായിദിൽ നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. റിപ്പോർട്ടിനെ തികച്ചും അസത്യമായ ആരോപണമെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചത്. യുഎഇ പ്രസിഡന്റ് വിഷയത്തിൽ ഹാരെറ്റ്സിന്റെ പ്രതികരണ അഭ്യർഥനയ്ക്ക് മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനെറ്റ് നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുഹമ്മദ് ബിൻ സായിദും ഈജിപ്തിന്റെ രഹസ്യാന്വേഷണ മേധാവി അബ്ബാസ് കമാലും ആക്രമണത്തിന് മുമ്പ് വലിയൊരു ഹമാസ് ഓപ്പറേഷനെക്കുറിച്ച് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് തനിക്ക് അറിയാവുന്നതെന്ന് ബെനെറ്റ് അവകാശപ്പെട്ടു.
ഹമാസിനെ ഒരു ആസ്തിയായി കണക്കാക്കിയ നെതന്യാഹു വ്യക്തമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും ബെനെറ്റ് ആരോപിച്ചു. ഒക്ടോബർ 7ലെ ദുരന്തത്തിന് നെതന്യാഹുവിന് പ്രധാനമന്ത്രിയെന്ന നിലയിലെ രാഷ്ട്രീയ ഉത്തരവാദിത്തം മാത്രമല്ല, നേരിട്ടുള്ള ഉത്തരവാദിത്തവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുഎഇ പ്രസിഡന്റിന്റെ ഫോൺവിളിയും മുന്നറിയിപ്പും സംബന്ധിച്ച ഹാരെറ്റ്സിന്റെ അന്വേഷണത്തിലെ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളല്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അവ ശക്തമായി നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.






