തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാർട്ടി നിർദേശത്തെ മറികടന്ന് പാളയം പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കാനുള്ള രമ്യ ഹരിദാസ് എം.എൽ.എയുടെ നീക്കത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ നൽകിയ കത്ത് അഭികാമ്യമല്ലെന്നും മുൻകാല പ്രാബല്യത്തോടെ നിയമനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ശരിയല്ലെന്നുമാണ് കെ.പി.സി.സി.യുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കും. ചിറയിൻകീഴ് സംഘർഷം അന്വേഷിക്കുന്ന കെ.പി.സി.സി. സമിതി അധ്യക്ഷൻ എ.എം. ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴിലെ സംഭവം പാർട്ടിക്ക് സൽപ്പേര് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംഘർഷത്തിന് ശേഷമാണ് പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി.
അതിനിടെ, ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെതിരെ നടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെ.പി.സി.സി. നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം. വ്യാപകമായ പരാതികൾ ഉയർന്നിരുന്നെങ്കിലും എം.എൽ.എക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എതിർചേരിയുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ ധാരണ മറികടന്നാണ് രമ്യ പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. മേയ് 21 മുതൽ പ്രദീപ് തന്റെ ഒപ്പമുണ്ടെന്നും അന്നത്തെ തീയതി പ്രാബല്യത്തിൽ വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും സ്റ്റാഫിൽ നിയമിക്കണമെന്നുമാണ് കത്തിലെ ആവശ്യമെന്നാണ് വിവരം.
സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാൻ ആവശ്യപ്പെട്ട് മടക്കിയിരുന്നു. സെക്രട്ടറി അവധിയിലായതിനാൽ പിന്നീട് കത്ത് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിവാദമുയർന്നതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസിൽനിന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
പാളയം പ്രദീപ് നേരത്തേ മുതൽ തന്റെ സ്റ്റാഫിലുണ്ടായിരുന്നുവെന്ന രമ്യയുടെയും പ്രദീപിന്റെയും വാദവും ഇതിനിടെ ചോദ്യം ചെയ്യപ്പെട്ടു. രമ്യയും പിന്നീട് പ്രദീപും തങ്ങൾ സ്റ്റാഫാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.
പ്രദീപിനൊപ്പം പാർട്ടി സസ്പെൻഡ് ചെയ്ത സജാദ് ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എം.എൽ.എക്കെതിരെയും പ്രതിഷേധിക്കേണ്ടിവരുമെന്നും സജാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രദീപിനെ സ്റ്റാഫായി നിയമിക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിൻമാറിയില്ലെങ്കിൽ എം.എൽ.എക്കെതിരെ പാർട്ടി നടപടി ആവശ്യപ്പെടുന്നതിലേക്ക് വിഷയം നീങ്ങുമെന്നാണ് സജാദ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.






