ചെന്നൈ: തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് അഡയാറിനും തിരുവാൺമിയൂരിനും ഇടയിലുള്ള റോഡിൽ ക്രൂരമായി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കണ്ണനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.സംഭവസ്ഥലത്തുനിന്നുള്ള നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പൊലീസ് കണ്ടെടുത്തു.
പ്രതികളെ പിടികൂടാനായി രൂപീകരിച്ച മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ ഇതിനകം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട കണ്ണൻ മുൻപും കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അടുത്ത കാലത്തായി ഇയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തേക്ക് കടന്നിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ കുടിപ്പകയോ മുൻ ക്രിമിനൽ ഇടപാടുകളിലെ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചാണോ ആക്രമണം നടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നഗരമധ്യത്തിൽ ടിവികെ നേതാവ് അരുംകൊല ചെയ്യപ്പെട്ട സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. കുറ്റവാളികൾക്ക് പൊലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത സ്ഥിതിയാണെന്നും നടുറോഡിലെ ഇത്തരം അക്രമങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വം തന്നെ ചോദ്യചിഹ്നമാക്കി മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.






