ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ വേഷത്തിൽ എത്തിയ ചിലർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നു. ബിജെപിയുടെ സ്വയം പ്രഖ്യാപിത പ്രവർത്തകനായ ഹിന്ദുത്വ ആക്ടിവിസ്റ്റ് സ്വതന്ത്ര ഭാരദ്വാജ് നടത്തിയതായി പറയുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഡൽഹി പോലീസിന്റെ ചെരിപ്പും ലാത്തിയും ഉൾപ്പെടെയുള്ളവ തനിക്ക് ലഭിച്ചിരുന്നുവെന്നും പ്രതിഷേധത്തിനിടെ സഞ്ജയ് കുമാർ എന്നയാളെ ലാത്തികൊണ്ട് ആക്രമിച്ചുവെന്നുമാണ് ഭാരദ്വാജിന്റെ അവകാശവാദം.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പോഡ്കാസ്റ്റിനിടെയാണ് ഭാരദ്വാജ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാരിലൊരാളായ നിഷു ആസാദിന്റെ പിതാവാണ് സഞ്ജയ് കുമാർ. ആക്രമണത്തിൽ സഞ്ജയ് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കുപറ്റിയെന്നും തലയോട്ടി തകർത്തെന്നും അവകാശ വാദം. അയാളുടെ തലയിൽ 60 തുന്നലുകൾ ആവശ്യമായിരുന്നുവെന്നും ഭാരദ്വാജ് അവകാശപ്പെട്ടു. സംഭവത്തിന് പിന്നാലെ താൻ ജയിലിൽ പോയിട്ടില്ലെന്നും ഡൽഹിയിലെ ബിജെപി നേതാവ് കപിൽ മിശ്രയുടെ ഇടപെടലാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ജന്തർ മന്തറിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളിൽ ഭാരദ്വാജ് ലാത്തിയുമായി കാണപ്പെട്ടതിനെക്കുറിച്ച് പോഡ്കാസ്റ്റ് അവതാരകൻ ചോദിച്ചപ്പോഴാണ് പോലീസ് ഉപകരണങ്ങൾ തനിക്ക് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. “ഇത് രഹസ്യ വിവരമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് ഡൽഹി പോലീസ് നൽകിയ ചെരിപ്പാണ് താൻ ധരിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥനെപ്പോലെ താൻ സഞ്ചരിച്ചിരുന്നുവെന്നും ഭാരദ്വാജ് അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പോലീസ് സാധാരണ വേഷത്തിലുള്ളവരെ പ്രതിഷേധക്കൂട്ടത്തിനിടയിൽ വിന്യസിച്ചിരുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇവരെ ജനക്കൂട്ടത്തിനിടയിൽ വിന്യസിച്ചതെന്നായിരുന്നു പോലീസ് വിശദീകരണം. സ്പെഷ്യൽ ബ്രാഞ്ച്, സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച്, പ്രാദേശിക പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ‘സ്പോട്ടർമാരായി’ സാധാരണ വേഷത്തിൽ ലാത്തികളുമായി ഉണ്ടായിരുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ പോലീസ് ഉദ്യോഗസ്ഥരല്ലാത്ത ഒരാൾക്ക് പോലീസ് ഉപകരണങ്ങൾ ലഭിച്ചതായുള്ള ഭാരദ്വാജിന്റെ അവകാശവാദം ഈ വിശദീകരണത്തെ കൂടുതൽ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതേസമയം, സഞ്ജയ് കുമാറിന്റെ തലയോട്ടി പൊട്ടിയെന്ന ആരോപണം ഡൽഹി പോലീസ് നിഷേധിച്ചു. സംഘർഷത്തിനിടെ മറ്റൊരാൾ ധരിച്ചിരുന്ന കഡ എന്ന വള ഇടിച്ചതിനെ തുടർന്നാണ് സഞ്ജയ് കുമാറിന് തലയ്ക്ക് പരുക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും മെഡിക്കൽ റിപ്പോർട്ടിൽ തലയോട്ടി പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആയുധം ഉപയോഗിച്ചല്ല, കഡ കൊണ്ടാണ് പരുക്കേറ്റതെന്നും പോലീസ് വിശദീകരിച്ചു.
സഞ്ജയ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഭാരദ്വാജിനെയും മറ്റൊരു പ്രതിയായ സൂരജ് കുമാറിനെയും സംഭവസ്ഥലത്ത് തടഞ്ഞുവെച്ച ശേഷം നോട്ടീസ് നൽകി ചോദ്യം ചെയ്തതായും പോലീസ് വ്യക്തമാക്കി. നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ബന്ധപ്പെട്ട കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. കേസിൽ അനാവശ്യമായ രാഷ്ട്രീയ ഇടപെടലോ സ്വാധീനമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് അവകാശപ്പെട്ടു.
എന്നാൽ പോലീസ് വാദം കോക്രോച്ച് ജനത പാർട്ടി (CJP) വക്താവ് സൗരവ് ദാസ് തള്ളി. സഞ്ജയ് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307-ാം വകുപ്പ് ചുമത്തിയാൽ ഉടൻ അറസ്റ്റ് സാധ്യമാകുമായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസ് ആ വകുപ്പ് ഉൾപ്പെടുത്താൻ വിസമ്മതിച്ചതെന്നും ദാസ് ആരോപിച്ചു.
ഗുരുതരമായ പരുക്കിനുള്ള വകുപ്പ് ഉൾപ്പെടുത്തണമെന്ന ആവശ്യവും ഡൽഹി പോലീസ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്നാണ് ദാസിന്റെ ആരോപണം. കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന മറ്റ് ആളുകളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ദാസ് ആരോപിച്ചു.
സംഭവത്തിന് പിന്നാലെ സഞ്ജയ് കുമാറിന്റെ മകൾ നിഷു ആസാദും പോലീസിനെതിരെ രംഗത്തെത്തി. കേസിൽ നീതി ലഭിക്കുന്നതിനായി ഒന്നര മാസത്തോളമായി ശ്രമിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് അവർ ആരോപിച്ചത്. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് പോലീസ് നിരന്തരം പറയുന്നതെന്നും, ആക്രമണം നടത്തിയവർ സ്വതന്ത്രമായി നടക്കുമ്പോൾ തന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ഭയമുണ്ടെന്നും നിഷു പറഞ്ഞു.
നിഷുവിന്റെ പരാതിക്ക് പിന്തുണയുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ആരോപണവിധേയനായ വ്യക്തി ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും നേരിട്ട് പരാമർശിച്ച രാഹുൽ ഗാന്ധി, ആരോപണവിധേയന് ആരുടെ സംരക്ഷണമാണുള്ളതെന്നും ഇനി നടപടിയുണ്ടാകുമോയെന്നും ചോദിച്ചു.
അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുവരെ പരസ്യമായി വിശദീകരണം നടത്തിയിട്ടില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ പോലീസ് നടപടിയെക്കുറിച്ചുള്ള പുതിയ ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
CJP സ്ഥാപകൻ അഭിജീത് ദിപ്കെയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ആക്രമണം നടന്ന സമയത്ത് താൻ നേരിട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ സമീപിച്ച് ആരോപണവിധേയരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദിപ്കെയുടെ അവകാശവാദം. “ആളുകളെ യാദൃശ്ചികമായി അറസ്റ്റ് ചെയ്യാനാകില്ല” എന്നാണ് ഡിസിപി മറുപടി നൽകിയതെന്നും ആക്രമണം പോലീസിന്റെ കൺമുന്നിലാണ് നടന്നതെന്ന് താൻ ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയെ സമീപിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു മറുപടിയെന്നും ദിപ്കെ ആരോപിച്ചു.






