റാഞ്ചി: ജാർഖണ്ഡിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ Special Intensive Revision (SIR) വിവാദത്തിലേക്ക്. ഗൊഡ്ഡ ജില്ലയിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട നിരവധി പേരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബൂത്ത് ലെവൽ ഏജന്റുമാർ കൂട്ടത്തോടെ ഫോറം 7 സമർപ്പിച്ചതായി റിപ്പോർട്ട്. ഇവയിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകളാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 5ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരു മാസമായി ഗൊഡ്ഡ ജില്ലയിലെ വിവിധ ബൂത്തുകളിൽ സമാനമായ രീതിയിലുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അബ്ദുൽ മന്നാൻ ഖാൻ, മുഹമ്മദ് നൗഷാദ്, മുഹമ്മദ് ഷഫീഖ്, ബീബി ബസിലാൻ, മുഹമ്മദ് അസ്ലം തുടങ്ങിയവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോറങ്ങൾ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ഗൊഡ്ഡയിലെ കുറഞ്ഞത് നാല് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഇത്തരം അപേക്ഷകൾ സ്വീകരിക്കാൻ വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അപേക്ഷകൾ യഥാർഥമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിഎൽഒമാർ അവ സ്വീകരിക്കാതിരുന്നത്. അതേസമയം, ഫോറങ്ങൾ സ്വീകരിക്കാത്തത് ബിഎൽഒമാരുടെ വീഴ്ചയാണെന്ന് ബിജെപി ആരോപിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപി പ്രവർത്തകരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും വിഷയം ചീഫ് ഇലക്ടറൽ ഓഫീസറുടെ പരിഗണനയിലെത്തുകയും ചെയ്തു.
വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ലക്ഷ്യമിട്ട ചിലരുമായി നടത്തിയ അന്വേഷണത്തിൽ, ഇവരിൽ പലരും തലമുറകളായി അതേ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണെന്നും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 2003ലെ തീവ്ര വോട്ടർപട്ടിക പുതുക്കലിലും ഇവരിൽ പലരുടെയും പേരുകൾ നേരത്തെ തന്നെ പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം 2003ലെ പട്ടികയിൽ പേരുകൾ കണ്ടെത്തുന്നത് പുതിയ SIR നടപടിയിൽ അവരുടെ ഉൾപ്പെടുത്തലിന് സഹായകരമാകേണ്ടതാണ്.
മഹേഷ്തിക്രി ഗ്രാമത്തിലെ ബൂത്ത് നമ്പർ 9ൽ മാത്രം ബിജെപി ബൂത്ത് ലെവൽ ഏജന്റ് സഞ്ജീവ് കുമാർ റോഷൻ 25 പേരുടെ പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം 7 സമർപ്പിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ എട്ട് പേരുമായി സംസാരിച്ചപ്പോൾ, വോട്ടവകാശം നഷ്ടപ്പെടുമോ എന്ന ആശങ്കയും സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പുറത്താകുമോ എന്ന ഭയവും അവർ പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
അടുത്തുള്ള മറ്റൊരു ബൂത്തിൽ ഒരു ബിജെപി ബൂത്ത് ഏജന്റ് 75 ഫോറം 7കളുമായി എത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവ സംബന്ധിച്ച് ബിഎൽഒമാർ ചോദ്യം ചെയ്തതോടെ ആ വ്യക്തി ഫോറങ്ങൾ അവിടെവെച്ച് കത്തിച്ചുകളഞ്ഞതായി ബിഎൽഒമാർ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു.
ബസൻത്രായി ബ്ലോക്കിന്റെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറുമായ ശ്രീമൻ മറാണ്ടിക്ക് മഹേഷ്തിക്രി, പചുവ കിത, ലോച്നി, ബഘാകോൾ എന്നീ നാല് ബൂത്തുകളിൽ നിന്ന് പരാതികൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോറങ്ങളുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ അവയിൽ നടപടി സ്വീകരിക്കരുതെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയിരുന്നുവെന്നും മറാണ്ടി പറഞ്ഞു. ആദ്യം ബിജെപി ബൂത്ത് ഏജന്റുമാർ സബ് ഡിവിഷണൽ ഓഫീസർക്കോ, തനിക്കോ എഴുത്തു പരാതി നൽകി അന്വേഷണം ആവശ്യപ്പെടേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്തരം നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നതും പരിശോധിക്കപ്പെടുകയാണ്. ഗൊഡ്ഡ എംഎൽഎയും ആർജെഡി നേതാവുമായ സഞ്ജയ് പ്രസാദ് യാദവ് വിഷയത്തിൽ മറാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജാർഖണ്ഡിൽ ജൂൺ 30നാണ് SIR നടപടികൾ ആരംഭിച്ചത്. ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഏകദേശം 43 ലക്ഷം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിരുന്നു. ആകെ വോട്ടർമാരുടെ ഏകദേശം 16.48 ശതമാനം വരും ഇത്. നിലവിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്ന ഘട്ടമാണ്. സെപ്റ്റംബർ 4 വരെയാണ് ഇതിനുള്ള സമയം.
വോട്ടർ പട്ടികയിൽ നിന്ന് ഒരു പേര് നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്രധാന രേഖയാണ് ഫോറം 7. വോട്ടർ സ്ഥിരമായി താമസം മാറ്റിയത്, മരിച്ചത്, ഒരേ പേരിൽ ഒന്നിലധികം എൻട്രികൾ ഉള്ളത്, ഇന്ത്യൻ പൗരനല്ലാത്തത് തുടങ്ങിയ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ ഫോറം വഴി പേര് നീക്കം ചെയ്യാൻ അപേക്ഷിക്കാം.
ഫോറം സമർപ്പിക്കുന്നയാൾ പ്രത്യേക തെളിവുകൾ നൽകേണ്ടതില്ലെങ്കിലും, താൻ നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് പ്രഖ്യാപിച്ച് ഒപ്പിടേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോ, വ്യാജ പ്രഖ്യാപനങ്ങളോ നൽകുന്നത് ശിക്ഷാർഹമാണെന്നും ഫോറത്തിലെ പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. മഹേഷ്തിക്രി ബൂത്തിലെ ബിഎൽഒ അനീഷ ബാനോയുടെ മൊഴിപ്രകാരം, ബിജെപി ബൂത്ത് ഏജന്റ് ഏകദേശം 25 ഫോറങ്ങളുമായി തന്നെ സമീപിച്ചു. അവ ഔദ്യോഗികമായി ലഭിച്ച യഥാർഥ ഫോറങ്ങളല്ലെന്നായിരുന്നു അവരുടെ ആരോപണം. ഗ്രാമത്തിൽ താമസിക്കുന്നില്ലാത്തവരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ഫോറങ്ങളാണിതെന്ന് ഏജന്റ് പറഞ്ഞതായും ബാനോ വ്യക്തമാക്കി. പിന്നീട് 50 ഫോറങ്ങൾ കൂടി കൊണ്ടുവരുമെന്നും ഇയാൾ പറഞ്ഞതായി അവർ ആരോപിച്ചു.
ഈ 25 ഫോറങ്ങൾ ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് ബ്ലോക്ക് ഓഫീസറുടെ നിർദേശത്തെ തുടർന്ന് സമാനമായ മറ്റ് ഫോറങ്ങൾ സ്വീകരിക്കുന്നത് നിർത്തിയതായും ബാനോ പറഞ്ഞു. ഫോറങ്ങളിൽ പരാമർശിച്ചിരുന്ന വോട്ടർമാരുടെ പേരുകൾ 2003ലെ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പചുവ കിതയിലെ BLO മുഖ്താറിന്റെ മൊഴിയിലും സമാനമായ ആരോപണമുണ്ട്. ഏകദേശം 75 ഫോറം 7കളുമായി ഒരു ബിജെപി ബൂത്ത് ഏജന്റ് എത്തിയെങ്കിലും, ബ്ലോക്ക് ഓഫീസിൽ നിന്ന് ഔദ്യോഗികമായി ലഭിച്ച ഫോറങ്ങളുമായി അവയ്ക്ക് വ്യത്യാസമുണ്ടായിരുന്നുവെന്ന് മുഖ്താർ പറഞ്ഞു. ഫോറത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ചോദിച്ചപ്പോൾ പേരുകൾ ചേർക്കുന്നതിനുള്ള ഫോറമാണെന്നാണ് ഏജന്റ് ആദ്യം പറഞ്ഞതെന്നും പിന്നീട് അത് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷയാണെന്ന് താൻ വ്യക്തമാക്കിയെന്നും മുഖ്താർ പറഞ്ഞു.
75 പേരുകളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നുവെന്നും അവരിൽ പലരുടെയും പേരുകൾ 2003ലെ വോട്ടർപട്ടികയിലും ഉണ്ടായിരുന്നുവെന്നും മുഖ്താർ ആരോപിച്ചു. തുടർന്ന് ആ ഫോറങ്ങളുമായി എത്തിയ ബൂത്ത് ഏജന്റ് അവയെല്ലാം കത്തിച്ചുകളഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങളിൽ ബിജെപിയുടെ ഔദ്യോഗിക വിശദീകരണം നിർണായകമാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ സമർപ്പിച്ച അപേക്ഷകൾ യഥാർഥമാണോ?, അവ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണോ നൽകിയതെന്ന് അന്വേഷണത്തിലൂടെയാകും വ്യക്തമാകുക. നിലവിൽ BLOമാർ ഉന്നയിച്ച ആരോപണങ്ങളും ബിജെപിയുടെ പരാതികളും അധികൃതർ പരിശോധിച്ചുവരികയാണ്.






