തിരുവനന്തപുരം: പതിറ്റാണ്ടുകളോളം കേരളാ പോലീസിനു തലവേദനയായിരുന്ന കേസിനു ഒടുവിൽ അന്ത്യമാകുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതിയതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഹൃദ്രോഗം കാരണം കുറുപ്പ് വർഷങ്ങൾക്ക് മുൻപ് മരിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്വേഷണസംഘം വൈകാതെ നൽകും.
മൂന്നു മാസം മുൻപാണ് തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിൻറെ ഭാഗമായി ക്രൈംബ്രാഞ്ച് കേസിൽ സുകുമാരക്കുറുപ്പിന്റെ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴി, അന്വേഷണത്തിന്റെ ഭാഗമായി എടുത്തതാണ് കുറുപ്പ് മരിച്ചുവെന്ന സൂചനകളിലേക്ക് എത്തിയത്. രത്നമ്മ ജോലി ചെയ്ത ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പിനുണ്ടായിരുന്നത്. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
മാത്രമല്ല കുറുപ്പിൻറെ ഭാര്യ ഉൾപ്പടെയുള്ളവർക്കും അദ്ദേഹവുമായി ഒരു ബന്ധമില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതിൻറെയെല്ലാം അടിസ്ഥാനത്തിലാണ് തലവേദന സൃഷ്ടിച്ച പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നത്. 1984 ജനുവരി 22ന് പുലർച്ചെയാണ് സുകുമാരകുറുപ്പ് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തട്ടിയെടുക്കാനായി, താൻ മരിച്ചുവെന്ന് വരുത്താൻ, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ചു കൊന്ന് കാറിലിട്ട് കത്തിച്ചെന്നാണ് കേസ്.






