തിരുവനന്തപുരം: മെസിയുടെ പേരിലെ വിവാദ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനെ ബന്ധപ്പെട്ടത് കായിക വകുപ്പാണെന്ന മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദം തെറ്റാണെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. എഎഫ്എയുമായി നേരിട്ട് ആശയവിനിമയം നടത്തിയത് മുൻ കായികമന്ത്രി തന്നെയാണെന്നാണ് രേഖകളിലുള്ളത്.
2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് വി. അബ്ദുറഹിമാൻ അയച്ച ഇമെയിൽ സന്ദേശമാണ് പുറത്തുവന്നത്. കരാർ റദ്ദാക്കിയ എഎഫ്എയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഇമെയിലിൽ ഉന്നയിക്കുന്നത്. വിഷയത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.
‘AFA-RBC വെറും വാണിജ്യ കരാർ അല്ല. സർക്കാരിന്റെ ഉറപ്പാണ്. 130 കോടി ആളുകൾ കേരള സർക്കാരിനെ വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിൽ ഉണ്ടെന്നും’ മെയിലിൽ പറയുന്നു. കേരളത്തിന്റെ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എഎഫ്എയുമായി നടത്തിയ ആശയവിനിമയത്തിൽ കായിക സെക്രട്ടറിയോ ഡയറക്ടറോ ഉൾപ്പെട്ടിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. ഇമെയിലിന്റെ പകർപ്പ് സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും പുറമെ സ്വകാര്യ വ്യക്തിയായ മലപ്പുറം സ്വദേശി അമീറ ഐഷ ബീഗത്തിനും അയച്ചിട്ടുണ്ട്. അമീറ മുൻ കായിക മന്ത്രിയുടെ സുഹൃത്താണെന്നാണ് വിവരം.
അതേസമയം, മെസിയുടെ പേരിലെ ഇടപാടിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നൽകിയ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
പദ്ധതിയുടേത് വിചിത്രമായ വാണിജ്യ ഘടനയാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഉത്തരവുകളൊന്നും ലഭ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.
പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമാണെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.






