സുൽത്താൻബത്തേരി: യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ പ്രാബല്യത്തിൽ വന്ന സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഹിറ്റായി തുടരുന്നതിനിടെ, സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് റൂട്ടിൽനിന്ന് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ. അമിത തിരക്ക് കാരണം ബസ് ജീവനക്കാരാണ് ആശങ്ക പങ്കുവയ്ക്കുന്നത്.
അതിരാവിലെ ആറിന് ആരംഭിക്കുന്ന ട്രിപ്പ് മുതൽ വൈകിട്ട് 4.20ന്റെ ട്രിപ്പ് വരെ ബസ് നിറഞ്ഞാണ് സർവീസ് നടത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും കാണാൻ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് എത്തുന്ന നിരവധി പേരാണ് ബത്തേരി നഗരത്തിലെ ബസ് സ്റ്റാൻഡിൽ പ്രിയദർശിനി ബസ് കയറാനായി കാത്തുനിൽക്കുന്നത്.
രാവിലെ ഏഴുമണി മുതൽ തന്നെ ബസ് അമിത ലോഡിലാണ് സർവീസ് നടത്തുന്നത്. ഒമ്പത് മണി, 10.20, ഉച്ചയ്ക്ക് 12, ഒരു മണി, 2.20 തുടങ്ങിയ ട്രിപ്പുകളിലും ബസിന്റെ ശേഷിയിലുമധികം യാത്രക്കാരുണ്ടാകാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. അമിതഭാരം കാരണം ബസിന്റെ ടയറും ജോയിന്റും തകരാറിലായ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
50 പേർക്ക് ഇരുന്നും 20 പേർക്ക് നിന്നുമുള്ള യാത്രയ്ക്ക് അനുമതിയുള്ള ബസിൽ 140 പേർ വരെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തൽ. ചില ദിവസങ്ങളിൽ ഗുണ്ടൽപേട്ട് സ്റ്റാൻഡിലെത്തിയ ശേഷവും കൂട്ടത്തോടെ സ്ത്രീകൾ ബസിൽനിന്ന് ഇറങ്ങാതെ അതേ ബസിൽ തന്നെ മടങ്ങിയെത്തിയ അനുഭവവും ജീവനക്കാർ പങ്കുവയ്ക്കുന്നു.
കേരള കർണാടക വനമേഖല പിന്നിട്ടാൽ ഗുണ്ടൽപേട്ടിലേക്കുള്ള അടുത്ത 15 കിലോമീറ്റർ കാർഷിക മേഖലകളും ഗ്രാമക്കാഴ്ചകളുമാണ്. ഈ ഭാഗത്തെ ആറ് സ്റ്റോപ്പുകളിലും കേരളത്തിൽനിന്നുള്ള സ്ത്രീകളടക്കമുള്ള യാത്രക്കാർ ഇറങ്ങാറുണ്ട്. എന്നാൽ പൂപാടങ്ങളും ഗ്രാമക്കാഴ്ചകളും കണ്ട് മടങ്ങുന്നവർക്ക് പലപ്പോഴും തിരക്ക് കാരണം പ്രിയദർശിനി ബസിൽ കയറാനാകാത്ത സ്ഥിതിയാണെന്നും ജീവനക്കാർ പറയുന്നു.
സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് യാത്രയിൽ കാഴ്ചകൾ ഏറെയാണ്. ബത്തേരിയിൽനിന്ന് 13 കിലോമീറ്റർ പിന്നിട്ടാൽ മുത്തങ്ങ വനമേഖലയാണ്. ഏഴ് കിലോമീറ്ററിലധികം കേരളത്തിന്റെ വനമേഖലയിലൂടെ സഞ്ചരിച്ചശേഷം 19.5 കിലോമീറ്ററോളം ബന്ദിപ്പൂർ വനമേഖലയിലൂടെയാണ് യാത്ര.
ആനക്കൂട്ടങ്ങളും പുള്ളിമാൻ കൂട്ടങ്ങളും അപൂർവമായി കാട്ടുപോത്തുകളും കടുവകളെയും കാണാൻ കഴിയുന്ന വനമേഖല പിന്നിട്ടാലും കാഴ്ചകൾക്ക് കുറവില്ല. ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും ആസ്വദിക്കാനായി ദിവസവും നൂറുകണക്കിന് പേരാണ് ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്. എന്നാൽ യാത്രക്കാരുടെ വർധനയ്ക്കനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താത്തത് സുരക്ഷാ ആശങ്കകൾക്ക് കാരണമാകുന്നുവെന്നാണ് ജീവനക്കാരുടെ അഭിപ്രായം.






