പ്രായം കൂടുന്നത് തടയാനും യുവത്വം നിലനിർത്താനുമായി കോടികൾ ചെലവഴിച്ച് വാർത്തകളിൽ നിറഞ്ഞ ശതകോടീശ്വരനാണ് ബ്രയാൻ ജോൺസൺ. 2039 ആകുമ്പോഴേക്കും അമരത്വം കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബ്രയാൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാമുകിയുടെ ആർത്തവരക്തം ഗവേഷണത്തിനായി ഫ്രീസറിൽ സൂക്ഷിക്കാറുണ്ടെന്ന ബ്രയാന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബ്രയാൻ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ ഗവേഷണത്തിന്റെ ഭാഗമായാണ് കാമുകിയുടെ ആർത്തവരക്തം ലബോറട്ടറി ഫ്രീസറിൽ സൂക്ഷിക്കുന്നതെന്നാണ് ബ്രയാൻ പറയുന്നത്. കാമുകി കേറ്റ് ടോളോയുടെ ആർത്തവരക്തത്തിന്റെ 10 മില്ലി സാമ്പിൾ -80 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ചിട്ടുള്ള ഫ്രീസറിൽ വെച്ചിട്ടുണ്ടെന്നും ബ്രയാൻ കുറിച്ചു.
പോസ്റ്റ് വൈറലായതിന് പിന്നാലെ ഈ രീതിക്ക് പിന്നിലെ കാരണം എന്താണെന്ന ചോദ്യങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ഇതിന് മറുപടിയും ബ്രയാൻ നൽകി. ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്തപരിശോധനയേക്കാൾ കൂടുതൽ വിവരങ്ങൾ ആർത്തവരക്തത്തിൽ നിന്ന് ലഭിക്കുമെന്നാണ് ബ്രയാൻ പറയുന്നത്.
ഗർഭാശയ കോശങ്ങൾ, പ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്താൻ ഇതിലൂടെ സാധിക്കുമെന്നും ബ്രയാൻ പറയുന്നു. മൈക്രോപ്ലാസ്റ്റിക്കുകളും ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളും ആർത്തവരക്തത്തിൽ അടങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂല്യവത്തായതും എന്നാൽ വേണ്ടത്ര പ്രയോജനപ്പെടുത്താത്തതുമായ ഒന്നാണ് ആർത്തവരക്തമെന്നും ബ്രയാൻ മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. ആർത്തവസമയത്ത് രക്തം ശേഖരിച്ച് ഗവേഷണം നടത്തുന്നതിലൂടെ ബയോപ്സി പോലുള്ള രീതികൾ ഉപയോഗിക്കാതെ ഗർഭപാത്രത്തിന്റെ ആരോഗ്യം വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ശരിതെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ള ചർച്ചകളും സജീവമായി. ശാസ്ത്രീയ ഗവേഷണത്തിലെ പരമ്പരാഗത രീതികൾക്കപ്പുറം ചിന്തിക്കുന്നുവെന്ന് ചിലർ ബ്രയാനെ പ്രശംസിച്ചപ്പോൾ, ശാസ്ത്രീയ അടിത്തറയില്ലാത്ത മാർഗങ്ങളാണ് അദ്ദേഹം പിന്തുടരുന്നതെന്ന് മറ്റുചിലർ വിമർശിച്ചു.
പ്രായം കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത ഭക്ഷണക്രമം, വ്യായാമം, ഉറക്കക്രമം, പരീക്ഷണ ചികിത്സകൾ എന്നിവയ്ക്കായി ബ്രയാൻ ജോൺസൺ ഇതിനകം ഏകദേശം പതിനെട്ടുകോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കർശനമായ ആരോഗ്യചിട്ടകളും ഹെൽത്ത് സപ്ലിമെന്റുകളും പിന്തുടർന്ന് തന്റെ പ്രായം അഞ്ച് വർഷം വരെ കുറച്ചതായി ബ്രയാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
















































