ന്യൂഡൽഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ഇന്ത്യൻ പൗരന്മാർ സഞ്ചരിച്ചിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം. എംവി എജിഎൻ രാഗ്നർ (MV AGN Ragnar) എന്ന കപ്പലിലാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. സംഭവസമയത്ത് കപ്പലിൽ നാല് ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, നാല് ഇന്ത്യക്കാരിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് എംബസി അറിയിച്ചു. മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉറവിടം സംബന്ധിച്ചോ കപ്പലിലുണ്ടായിരുന്ന ആകെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ചോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാണാതായ ഇന്ത്യക്കാരുടെ പേരുവിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പ്രധാന കരിങ്കടൽ തുറമുഖമായ ഒഡെസയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പതിവായി നടക്കുകയാണ്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രൈനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം വീണ്ടും നിർദേശിച്ചു. യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ കോൺസുലാർ സഹായം തുടർന്നും ലഭ്യമാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.


















































