തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലെ മുൻ എസ്‌എഫ്‌ഐ പ്രവർത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറായി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ തീരുമാനം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി . നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ നേരിൽ കണ്ടെങ്കിലും ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
ലോയേഴ്സ് കോൺഗ്രസിന്റെയും എംപി ഡീൻ കുര്യാക്കോസിന്റെയും ശുപാർശ കൂടി പരിഗണിച്ചാണ് നിയമനം നടത്തിയതെന്നും അതിനാൽ തീരുമാനം മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
ഒരു പൊതുചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ അവഗണിച്ചെന്ന ആരോപണത്തെ തുടർന്ന് വിവാദം കൂടുതൽ ശക്തമായി. തുടർന്ന് അലോഷ്യസിന്റെ പരാതി കെപിസിസി പ്രസിഡന്റ് പരിഗണിക്കുകയും അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതും.
കൂടിക്കാഴ്ചയിൽ നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം അലോഷ്യസ് സേവ്യർ വീണ്ടും ഉന്നയിച്ചു. എന്നാൽ സർക്കാർ തീരുമാനം മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കെ എസ് യു നീങ്ങുന്നത്. ഇനി തുടർനടപടികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണെന്ന് കെ എസ് യു നേതൃത്വം സൂചിപ്പിച്ചു.
അതേസമയം, കോൺഗ്രസിനുള്ളിലെ സംഘടനാ തർക്കങ്ങളും ചർച്ചയാകുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ ആസൂത്രിത സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. പരസ്യ വിമർശനങ്ങൾക്ക് വിലക്കുള്ള സാഹചര്യത്തിലും ആരായാലും ഉത്തരവാദികളെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രി നാളെ ഡൽഹിയിലെത്തി എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന.

















































