തിരുവനന്തപുരം: എംഎസ്സി – അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ. ഷെയർ കൈമാറ്റം മാധ്യമ വാർത്തകളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ കുറിച്ച് സർക്കാരിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും വന്നാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം മാത്രമല്ല, ബേപ്പൂർ തുറമുഖവും വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖത്തിൻറെ വികസനത്തിനായാണ് അദാനിയും ലോകത്തിലെ വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിൽ ഒരാളായ എം എസ് സിയും കൈകോർക്കുന്നത്. എം എസ് സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎല്ലാണ് 13,000 കോടി നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ 16 ലക്ഷം ടിഇയു ആണ് ശേഷി.
100ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ടിഐഎല്ലിനുണ്ട്. എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്,















































