തിരുവനന്തപുരം: ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ബിഗ് ബോസ് താരം നാദിറ മെഹ്റിൻ.
തന്റെ സമരകാലത്ത് ജലപീരങ്കി ഏറ്റപ്പോൾ അത് മലിനജലമായിരുന്നെങ്കിൽ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച കാര്യം എന്തുകൊണ്ട് അന്ന് മാധ്യമങ്ങളോടോ സർക്കാരിനോടോ ചൂണ്ടിക്കാട്ടിയില്ലെന്ന് നാദിറ ചോദിച്ചു.
സ്വന്തം തെറ്റുകൾ മറച്ചുവെക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം ഏത് വിഷയത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ ഇടതുപക്ഷത്തിനെതിരെ രംഗത്തിറങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രീതിയെന്നും നാദിറ ആരോപിച്ചു.
നാദിറ മെഹ്റിന്റെ വാക്കുകൾ ഇങ്ങനെ
മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ,
താങ്കൾ എല്ലാ കാലത്തും സമരം ചെയ്യുമ്പോൾ ഒരുപാട് മാധ്യമങ്ങളെ വിളിച്ചു കൂട്ടി മുന്നോട്ടുപോകുന്ന ഒരു നേതാവ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. ആ സമയത്ത് LDF നെ പറ്റി പറയാൻ കഴിയുന്ന ചെറിയ വിഷയത്തിൽ പോലും ഉടനെ മാധ്യമങ്ങളെ വിളിച്ച് സംസാരിക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്.
അതായത് രമണാ…
ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഒരു ചെറുപ്പക്കാരൻ തിരുവനന്തപുരത്ത് കൂടി നടന്നു പോകുമ്പോൾ അവന്റെ കാലിൽ ഒരു മൊട്ടുസൂചി കൊണ്ടാൽ അത് LDF ഗവൺമെന്റിന്റെ കയ്യിലെ പോരായ്മയാണെന്ന് പറഞ്ഞു മാധ്യമങ്ങളെ വിളിച്ചുകൂട്ടിയിരുന്നയാളായിരുന്നു നിങ്ങൾ. ആ നിങ്ങൾക്ക് നിങ്ങളുടെ സമരകാലത്ത് ജലപീരങ്കി ഏറ്റപ്പോൾ അത് മലിനജലമായിരുന്നെങ്കിൽ അതിൽ നിന്നും ദുർഗന്ധം വമിക്കുന്ന മണമാണെന്നും ശരീരത്തിന് ദോഷമാണെന്നും എന്തുകൊണ്ട് നിങ്ങൾ മാധ്യമങ്ങളോടോ മന്ത്രിസഭയിലോ ചൂണ്ടി കാണിച്ചില്ല..?
നിലവിൽ താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിക്കുമ്പോൾ ചിലപ്പോൾ കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം. പക്ഷേ ഞങ്ങൾ ഇതുപോലെ സമരമുഖത്ത് തന്നെ കാണും.
എൽഡിഎഫ് കാലത്ത് പി എം ശ്രീ പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷമായിരുന്ന കോൺഗ്രസിൻ്റെയോ അതിൻറെ ബഹുജന സംഘടനകളുടെയോ സമരത്തെ തുടർന്നല്ല. എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയുടെ ശക്തമായ നിലപാടിനെ തുടർന്നായിരുന്നു. എന്നാൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ പി എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ മുസ്ലിംലീഗിന്റെ നേതാവും മന്ത്രിയുമായ കെ എം ഷാജിയും മുസ്ലിം ലീഗും ഈ വിഷയത്തിൽ ഇന്ന് സ്വീകരിക്കുന്ന നിലപാട് എന്താണ്.. പത്തുവർഷത്തിനുശേഷമാണ് AISF -AIYFസമരം ചെയ്യുന്നത് എന്ന് പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനോട് ഒരു സംശയം ചോദിച്ചോട്ടെ.. പി എം ശ്രീ നിലപാടിനെതിരെ എൽഡിഎഫ് കാലത്ത് പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളും കെഎസ് യു കുഞ്ഞുങ്ങളും ഇന്ന് എവിടെയാണ്.. കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ.??
















































