ന്യൂഡൽഹി: ഔദ്യോഗിക രേഖകളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് മാറ്റാനുള്ള തീരുമാനവുമായി സർവകലാശാലകൾ. നിരവധി സംസ്ഥാന- കേന്ദ്ര സർവകലാശാലകൾ തങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ഔദ്യോഗിക കത്തുകൾ, ക്ഷണക്കത്തുകൾ, സൈൻബോർഡുകൾ എന്നിവയിൽ ‘ഇന്ത്യ’ എന്ന വാക്കിന് പകരം ‘ഭാരത്്’ എന്ന് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ജബൽപൂരിലുള്ള റാണി ദുർഗാവതി സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കുമ്പോൾ വിതരണം ചെയ്യുന്ന എല്ലാ ഡിഗ്രി സർട്ടിഫിക്കറ്റുകളിലും ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നായിരിക്കും രേഖപ്പെടുത്തുക. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള എല്ലാ ഔദ്യോഗിക രേഖകളിലും ഇനി മുതൽ ‘ഭാരത്’ എന്ന് മാത്രമേ ഉപയോഗിക്കൂ എന്ന് സർവകലാശാലാ വൈസ് ചാൻസലർ രാജേഷ് കുമാർ വർമ വ്യക്തമാക്കി. ജി-20 ഉച്ചകോടിയിൽ ‘ഭാരത്’ എന്ന പേര് ഉപയോഗിച്ചിരുന്നതായും, രാജ്യത്തിന്റെ യഥാർഥ പേര് ‘ഭാരത്’ എന്നാണെന്നും ചൂണ്ടിക്കാണിച്ചാണ് സർവകലാശാലാ എക്‌സിക്യൂട്ടീവ് കൗൺസിൽ ഇതിനായുള്ള പ്രമേയം പാസാക്കിയത്. 2025-ൽ പ്രയാഗ്രാജിൽ നടന്ന ഗ്യാൻ മഹാകുംഭിൽ ഈ നിർദേശത്തിന് സർവകലാശാലയ്ക്ക് ആദരവ് ലഭിച്ചിരുന്നു.
യഥാർത്ഥ പേര് ‘ഭാരത്’ എന്നായതുകൊണ്ട് വിദേശികൾ നൽകിയ ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്നാണ് സർവകലാശാലാ അധികൃതരുടെ വാദം. ചക്രവർത്തിയായ ഭരതന്റെ നാടായതിനാലാണ് ഈ രാജ്യത്തിന് ‘ഭാരത്’ എന്ന പേര് വന്നതെന്നും അവർ വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ തന്നെ ദേവി അഹല്യ വിശ്വവിദ്യാലയം ഇതിനോടകം തന്നെ എല്ലാ രേഖകളിലും മാറ്റം വരുത്തിക്കഴിഞ്ഞു.
മധ്യപ്രദേശിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും ഈ മാറ്റം ദൃശ്യമാണ്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ഗുരു ഘാസിദാസ് വിശ്വവിദ്യാലയവും ഇതേ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. നിലവിലുള്ള മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പുതിയ പേര് ചേർത്തവ വിതരണം ചെയ്യും.
പരേതനായ ദിനാ നാഥ് ബത്രയുമായി ബന്ധമുള്ളതും ആർഎസ്എസ് അനുകൂലികളുമായ ‘ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ്’ എന്ന സംഘടനയുടെ പ്രചാരണമാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. ഭാരതീയ ഭാഷാ മഞ്ചിന്റെ ഭാരവാഹിയായ എം.എൽ ഗുപ്തയുടെ നേതൃത്വത്തിൽ ഇതിനായി വിപുലമായ ക്യാമ്പയിൻ നടന്നിരുന്നു. ഒരു രാജ്യത്തിന് രണ്ട് പേരുകൾ ഉണ്ടാകരുത് എന്നും, ബ്രിട്ടീഷുകാർ മോശം അർത്ഥത്തിലാണ് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വാദിക്കുന്നു. ഗുപ്ത എഴുതിയ ‘ഇന്ത്യ നഹി ഭാരത്’ എന്ന പുസ്തകത്തിൽ, യൂറോപ്യന്മാരുടെ വരവിന് മുമ്പ് ഒരിടത്തും ‘ഇന്ത്യ’ എന്ന പേര് ഉണ്ടായിരുന്നില്ല എന്ന് സമർഥിക്കുന്നുണ്ട്. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 17 സർവകലാശാലകൾ ഇതിനോടകം തന്നെ ഇതിനായി പ്രമേയം പാസാക്കിയിട്ടുണ്ട്.






















































