തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അനുയായികൾ പോലീസിനെ വളയുകയായിരുന്നു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം വലിയ രീതിയിലുള്ള പ്രതിരോധമാണ് അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്. ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനുമായി എസ്.എച്ച്.ഒയ്ക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു.
അതിനിടെ, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗൺസിലർ സുഗതൻ രംഗത്തെത്തി. താൻ ചിക്കൻപോക്സ് ബാധിതനാണെന്നും പോലീസിനോട് കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും സുഗതൻ പറഞ്ഞു.തന്റെ ഭാര്യയെയും മകനെയും പോലീസ് ക്രൂരമായി മർദ്ദിച്ചതായും സുഗതൻ ആരോപിച്ചു. എന്നാൽ കൗൺസിലറും സഹോദരനും ചേർന്ന് പോലീസിനെ മർദ്ദിക്കുകയാണുണ്ടായതെന്നും ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.
വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. പ്രതികളിൽ നിന്നും രക്ഷപ്പെടുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിഐ വിപിനെ നിലവിൽ സ്കാനിംഗിന് വിധേയനാക്കിയിരിക്കുകയാണ്.
ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുഗതൻ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ തനിക്ക് ചിക്കൻപോക്‌സായതിനാലാണ് സ്റ്റേഷനിൽ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പോലീസ് ഭാര്യയേയും മകളെയും മർദിച്ചെന്നും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സുഗതന്റെ പ്രതികരണം.

















































