മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി രണ്ട് വർഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും അറസ്റ്റിലായി. മംഗളൂരു യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിസാം, സഹായി ജിതേഷ് എന്നിവരെയാണ് ഉറ്വ പോലീസ് അറസ്റ്റ് ചെയ്തത്.
ഉർവ പൊലീസ് സ്റ്റേഷനിൽ വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയനുസരിച്ച്, അപകീർത്തികരമായ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്ത് കുടുംബാംഗങ്ങൾക്ക് ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം ഈടാക്കിയതെന്ന് പറയുന്നു. മംഗളൂരുവിലെ വ്യവസായിയുടെ ജീവനക്കാരായനായിരുന്നു ജിതേഷും, നിസാം എന്ന ഇബ്രാഹിമും. വ്യവസായിക്ക് മറ്റൊരു സ്ത്രീയുമായുണ്ടായ അടുപ്പം ഇവർ കണ്ടെത്തുകയും ഇരുവരുടേയും നഗ്നചിത്രങ്ങളുണ്ടെന്ന് പറഞ്ഞും പിന്നീട് ആത്മഹത്യചെയ്‌തെന്ന കള്ളക്കഥയുണ്ടാക്കിയും ഇരുവരും ചേർന്ന് ഏകദേശം 2.77 കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നിസാം ദക്ഷിണ കന്നഡ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവാണ്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
2024- 26 കാലഘട്ടത്തിലാണ് ഇവർ പണം തട്ടിയത്. വ്യവസായിക്ക് രഹസ്യബന്ധമുണ്ടായിരുന്ന ഒരുസ്ത്രീയ്‌ക്കൊപ്പമുള്ള ചില സ്വകാര്യചിത്രങ്ങൾ ജിതേഷ് ഇയാൾക്ക് അയച്ചുനൽകി. തന്റെ പക്കൽ ഇതുപോലുള്ള പല വീഡിയോകളുണ്ടെന്നും ജിതേഷ് അവകാശപ്പെട്ടു. ഇത് പുറത്തുവിടാതിരിക്കണമെങ്കിൽ 35 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ വീഡിയോകൾ പ്രചരിപ്പിക്കുമെന്നും ഭാര്യയ്ക്ക് അയച്ചുനൽകുമെന്നും വ്യവസായിയെ ഭീഷണിപ്പെടുത്തി. തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. അനുനയത്തിന് ശ്രമിച്ചെങ്കിലും 35 ലക്ഷം രൂപ വേണമെന്ന് ജിതേഷ് പറഞ്ഞു. ഇതോടെ പത്തുലക്ഷം രൂപയുടെ രണ്ട് ചെക്കുകളും 15 ലക്ഷം രൂപയുടെ ഒരു ചെക്കും പരാതിക്കാരൻ ജിതേഷിന് കൈമാറി. ഇതിൽ പത്തുലക്ഷം രൂപയുടെ രണ്ടു ചെക്കുകളും ബാങ്കിൽ നൽകി ജിതേഷ് 20 ലക്ഷം രൂപ കൈക്കലാക്കി. എന്നാൽ, 15 ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ഇതോടെ ജിതേഷ് വീണ്ടും പണം ആവശ്യപ്പെട്ടു.
ജിതേഷിന്റെ ഭീഷണി തുടർന്നതോടെ പരാതിക്കാരൻ തന്റെ മറ്റൊരു ജീവനക്കാരനായ നിസാമിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് പരാതിക്കാരന്റെ വീട്ടിലെത്തിയ ജിതേഷിനെ നിസാം കൂട്ടിക്കൊണ്ടുപോയി. ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ജിതേഷ് ആത്മഹത്യ ചെയ്‌തെന്ന കള്ളക്കഥ നിസാം പ്രചരിപ്പിച്ചത്. മാത്രമല്ല വ്യവസായിയുടെ പേര് എഴുതിവെച്ചാണ് ജിതേഷ് ആത്മഹത്യചെയ്തതെന്നും നിസാം കള്ളം പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് തന്റെ കൈയിലുണ്ടെന്നും ഇത് പുറത്തുപോയാൽ പോലീസ് കേസാകുമെന്നും അറസ്റ്റിലാകുമെന്നും പറഞ്ഞ് നിസാമും വ്യവസായിയെ ഭീഷണിപ്പെടുത്തി. ഇതിന്റെ പേരിൽ പലതവണകളായി 2.57 കോടി രൂപയോളം ഇയാളും വ്യവസായിയിൽനിന്ന് കൈക്കലാക്കി.
ഈ മാസം ആദ്യം ആത്മഹത്യ ചെയ്തതായി പറഞ്ഞിരുന്ന ജിതേഷ് ജീവനോടെ മംഗളൂരുവിൽ കണ്ടതോടെയാണ് വ്യവസായിക്ക് സംശയം തോന്നിയത്. തുടർന്ന് പോലീസിനെ സമീപിച്ചതോടെ വഞ്ചന പുറത്തുവന്നുകയും പ്രതികളെ പിടികൂടുകയും ചെയ്തു.സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അധികൃതർ അറിയിച്ചു.
















































