കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎല്ലിനും കോടതിയിൽ കനത്ത തിരിച്ചടി. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതി ഉത്തരവായി.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായക രേഖകളാണ് ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടത്. എക്സാലോജിക് കമ്പനിയും വീണയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകൾ, എക്സാലോജിക്കിന്റെയും മറ്റും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയുൾപ്പെടെയുള്ള അതീവ തന്ത്രപ്രധാനമായ രേഖകൾ ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകൾ നൽകുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
വീണയെ നേരിട്ട് ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പഴുതടച്ച അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സമഗ്രമായ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. നിർണായക രേഖകൾ കൈവശം കിട്ടുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്.
അതേസമയം രേഖകൾ ഇഡിക്ക് നൽകുന്നതിനെ സിഎംആർഎൽ കോടതിയിൽ ശക്തമായി എതിർത്തു. എസ്എഫ്ഐഒ റിപ്പോർട്ടിലെ തുടർനടപടികൾ നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും തങ്ങൾ ഈ അപേക്ഷയിൽ കക്ഷിയല്ലെന്നുമുള്ള വാദങ്ങളാണ് സിഎംആർഎൽ ഉന്നയിച്ചത്. എന്നാൽ, അന്വേഷണ ഏജൻസി എന്ന നിലയിൽ ഇഡിക്ക് രേഖകൾ നൽകുന്നതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, സിഎംആർഎല്ലിന്റെ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു. നേരത്തെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജികൾ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻബെഞ്ചും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത്.


















































