കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമത എംഎൽഎ സംഘത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നതായി റിപ്പോർട്ട്. ഏകദേശം അറുപതോളം എംഎൽഎമാർ ഉൾപ്പെട്ട വിമത ക്യാമ്പിനുള്ളിൽ, മമത ബാനർജിയുടെ സ്ഥാനവും പാർട്ടിയിലെ ഭാവിയും സംബന്ധിച്ച നിലപാടുകളിലാണ് പ്രധാന ഭിന്നത.
നിലവിൽ പ്രതിപക്ഷ നേതാവായ ഋതബ്രത, മമതയെ ‘മുഖ്യ ഉപദേശക’ എന്ന പദവിയിലേക്ക് ‘ഒതുക്കിയതിൽ’ വിമത ക്യാമ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തൃണമൂലിന്റെ നേതാവായി മമത തന്നെ തുടരണമെന്നാണ് ഒരുകൂട്ടം എംഎൽഎമാർ വാദിക്കുന്നത്. അവരുടെ പദവി താഴ്ത്തിയാൽ തങ്ങൾ പാർട്ടി വിടും എന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. ബുധനാഴ്ച പ്രതിപക്ഷ നേതാവായി അധികാരമേറ്റതിന് ശേഷം, തൃണമൂൽ വിഭജിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഋതബ്രത മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
സ്പീക്കർക്ക് നൽകിയ കത്തിൽ മമതയാണ് പാർട്ടി അധ്യക്ഷയെന്ന് വിമത സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ മമത ഒരു ‘ഉപദേശക’ ആയി പ്രവർത്തിക്കണമെന്ന ഋതബ്രതയുടെ നിർദ്ദേശമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. ‘ഈ പ്രതിപക്ഷ മുന്നണിയുടെ മുഖ്യ ഉപദേശകയായിരിക്കാൻ ഞങ്ങൾ മമത ബാനർജിയോട് അഭ്യർത്ഥിക്കും.’ എന്നാണ് ഋതബ്രത പറഞ്ഞത്.
1998-ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് പാർട്ടി കെട്ടിപ്പടുത്ത മമതയോട് ഇപ്പോഴും കൂറ് പുലർത്തുന്ന നിരവധി എംഎൽഎമാർ വിമത ക്യാമ്പിലുണ്ട്. യഥാർത്ഥത്തിൽ, വിമത എംഎൽഎമാർക്ക് മമതയോടായിരുന്നില്ല എതിർപ്പ്; മറിച്ച് അവരുടെ അനന്തരവനും പാർട്ടി അധ്യക്ഷനുമായ അഭിഷേക് ബാനർജിയോടും അദ്ദേഹത്തിന്റെ നേതൃശൈലിയോടുമായിരുന്നു.
ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കുന്ന കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടത് അഭിഷേകിനെതിരെയുള്ള എംഎൽഎമാരുടെ അമർഷം വർധിപ്പിച്ചു. 60 എംഎൽഎമാർ നേതൃത്വത്തിനെതിരെ കലാപം ഉയർത്തിയെങ്കിലും, പലർക്കും മമതയുമായുള്ള വൈകാരിക ബന്ധം ഉപേക്ഷിക്കാൻ താല്പര്യമില്ല എന്നാണ് വിവരം.
‘മമതയുടെ നേതൃത്വത്തിൽ പാർട്ടി തുടരുമെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. അവർ കേവലം ഒരു ഉപദേശകയല്ല. അവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’ എന്നാണ് വിമത എംഎൽഎയായ ഗുൽഷൻ മല്ലിക് പറഞ്ഞത്. മമതയെ പാർട്ടിയുടെ പരമോന്നത നേതാവായി അംഗീകരിച്ചില്ലെങ്കിൽ ചിലർ ഈ വിമത ഗ്രൂപ്പിൽനിന്നും പുറത്തുപോയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തൃണമൂൽ നേതൃത്വത്തിന് നേരെയുണ്ടായ കലാപം ഇപ്പോൾ, പാർട്ടിയിൽ മമതയുടെ ഭാവി എന്തായിരിക്കും എന്ന ചർച്ചയിലേക്ക് വഴിമാറിയിരിക്കുന്നു. ഫലത്തിൽ, നേതൃത്വത്തിനെതിരായ കലാപത്തിനിടയിലും മമത ബാനർജിയുടെ അനിഷേധ്യമായ സ്വാധീനമാണ് വിമതർക്കിടയിലെ ഭിന്നതയിലൂടെ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ഋതബ്രത നേരിടുന്ന ആദ്യ വെല്ലുവിളിയായി ഇത് മാറിയിരിക്കുകയാണ്. തൃണമൂലിൽ മമത ഇപ്പോഴും ഒരു ഏകീകരണ ഘടകമായി തുടരുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്.

















































