തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതവും രക്തസ്രാവവും മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല കുട്ടിയുടെ കൈകൾ ഒടിഞ്ഞതിൽ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണത് എന്നാണ് അമ്മയും രണ്ടാനച്ഛനും നൽകിയ മൊഴി. എന്നാൽ അതിൽ ദൂരഹതയുണ്ടെന്നാണ് പോലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകളും ചേർക്കാൻ ഒരുങ്ങുകയാണ് പോലീസ്. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം അഖിലയുമായി ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അർഷാദ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നുവെന്ന് പോലീസും പറയുന്നു. മാത്രമല്ല ഒന്നരവയസുകാരൻറെ കൊലപാതകത്തിൽ പ്രതി അഷ്കറിന്റെ മുൻകാല പശ്ചാതലത്തലവും അന്വേഷിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഇതിനിടെ അഷ്കർ കൊടുംക്രിമിനലെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ഗുരുതര പരാതികൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനം അഷ്കർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദിച്ച് തലയോട്ടി തകർത്തെന്നാണ് ആമിനയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീഹാബിലിറ്റേഷൻ സെന്ററിൽ ആണ് യുവതിയിപ്പോൾ. ഇപ്പോൾ ആമിനയുടെ സഹോദരൻറെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം.


















































