തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ ജോത്സ്യനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കാലത്ത് കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് കുട്ടികളുടെ മാതാവ് ശരത് ബാബുവിനെ സമീപിച്ചിരുന്നു. ഇതിനായി ഇയാൾ നടത്തിയ പൂജാകർമങ്ങൾക്ക് പിന്നാലെ സ്ഥലം വിറ്റുപോയിരുന്നു. ഇതോടെ കുടുംബത്തിന് ഇയാളിലുള്ള വിശ്വാസ്യത വർധിച്ചു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുടുംബവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. പിന്നാലെ അമ്മയ്ക്ക് ചില ഗുരുതരമായ ദോഷങ്ങളുണ്ടെന്നും ഇത് പരിഹരിച്ച് കുടുംബം രക്ഷപെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും പ്രതി പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതി കുട്ടികളെ നിരന്തരമായി പീഡനത്തിന് ഇരയാക്കി. വാടക വീട്ടിലും മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം നടത്തിയത്. ഒടുവിൽ പീഡനം സഹിക്കാൻ കഴിയാതായതോടെ പെൺകുട്ടികൾ വിവരം അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സഹായകേന്ദ്രമായ ‘സ്നേഹിത’യെ സമീപിച്ചു. ഇവിടെ വെച്ച് കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരങ്ങൾ പുറംലോകമറിഞ്ഞത്.
പിന്നാലെ സ്നേഹിത അധികൃതർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ പോലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


















































