ന്യൂഡൽഹി: ആഗോള വിപണികളിൽ അസ്ഥിരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഗൗരവമായ മുന്നറിയിപ്പ്. ഇന്ധനം (Fuel), വളം (Fertilizer), വിദേശനാണ്യം (Forex) എന്നീ മൂന്ന് നിർണായക മേഖലകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. മുംബൈയിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 37-ാം വാർഷികാഘോഷത്തിൽ സംസാരിക്കവെയാണ് മന്ത്രി രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ വിശദീകരിച്ചത്.
വളങ്ങളുടെ വില ചിന്തിക്കാനാവുന്നതിലും ഉയരത്തിലെത്തിയിട്ടുണ്ടെന്നും, അതിനൊപ്പം ഇന്ധനവില വർധനയും വിദേശനാണ്യ സമ്മർദ്ദവും ചേർന്നാൽ വലിയ സാമ്പത്തിക ആഘാതമുണ്ടാകാമെന്നും സീതാരാമൻ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഉണ്ടായ വിതരണ തടസങ്ങൾ കാരണം ആഗോള ക്രൂഡ് ഓയിൽ വില ഉയർന്നത് ഇന്ത്യയെ ശക്തമായി ബാധിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85-90 ശതമാനം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആഗോള മാറ്റങ്ങൾ നേരിട്ട് ആഭ്യന്തര വിലകളിൽ പ്രതിഫലിക്കുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് ₹7.38 വരെ ഉയർന്നത് ഇതിനുള്ള തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വിദേശനാണ്യ സംരക്ഷണ ആഹ്വാനം ഇപ്പോൾ കൂടുതൽ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ ഇറക്കുമതികൾ കുറയ്ക്കുക, വിദേശ യാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങൽ താൽക്കാലികമായി നിർത്തിവയ്ക്കുക തുടങ്ങിയ നിർദേശങ്ങൾ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ സംരക്ഷിക്കാൻ സഹായകരമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. ക്രൂഡ് ഓയിൽ വിലയിൽ ദീർഘകാല വർധന ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കുറവ് വർധിപ്പിക്കുകയും രൂപയുടെ മൂല്യം താഴ്ത്തുകയും ഇറക്കുമതി മൂലമുള്ള പണപ്പെരുപ്പം ഉയർത്തുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്ത് ആശങ്ക ഉയരുന്നുണ്ട്.
അതേസമയം മധ്യപൂർവ്വേഷ്യയിലെ പ്രതിസന്ധി രാഷ്ട്രീയപരമായ പ്രശ്നം മാത്രമല്ലെന്നും അത് വ്യാപാര മേഖലയ്ക്കും സാധാരണ ജനങ്ങൾക്കും നേരിട്ട് ബാധിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും സീതാരാമൻ വ്യക്തമാക്കി. ഇന്ധനച്ചെലവ് വർധനം, ചരക്ക് ഗതാഗതത്തിലെ വൈകൽ, ഷിപ്പിംഗ് ചെലവുകൾ ഉയരുക, അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, പ്രവർത്തന മൂലധനത്തിൽ സമ്മർദ്ദം, കയറ്റുമതി ഓർഡറുകളിൽ അനിശ്ചിതത്വം എന്നിവ ഒറ്റയ്ക്കല്ല, ഒരുമിച്ച് വന്നാൽ വലിയ ആഘാതമുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്ന തരത്തിലുള്ള വിമർശനങ്ങളെ മന്ത്രി തള്ളി. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക നില ഇപ്പോഴും ശക്തവും സ്ഥിരവുമാണെന്നും, ചിലർ അനാവശ്യമായി നെഗറ്റീവ് അവസ്ഥകൾ സൃഷ്ടിക്കുകയാണെന്നും അവർ വിമർശിച്ചു. ജനങ്ങളിൽ ആത്മവിശ്വാസം വളർത്തേണ്ട സമയമാണിതെന്നും ഭയപ്പാട് പരത്തുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു.
അതുപോലെ ഇന്ധനവില വർധനയെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇതിനകം തന്നെ വലിയ സാമ്പത്തിക ഭാരം ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പെട്രോൾ- ഡീസൽ എക്സൈസ് തീരുവ കുറച്ചതിലൂടെ ഒരു ലക്ഷം കോടിയിലധികം വരുമാന നഷ്ടം സർക്കാർ ഏറ്റെടുത്തതായി അവർ പറഞ്ഞു. അതേസമയം എംഎസ്എംഇ മേഖലയിലെ പ്രതിസന്ധിയും അവർ ചൂണ്ടിക്കാട്ടി. ₹8.1 ലക്ഷം കോടി രൂപയുടെ കുടിശ്ശികകൾ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ ബാധിക്കുന്നതായി അവർ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ 45 ദിവസത്തിനകം കുടിശ്ശികകൾ തീർക്കേണ്ടത് നിർബന്ധമാണെന്നും അവർ നിർദ്ദേശിച്ചു.
ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിസ്ഥാനത്തിലാണ് മുന്നേറുന്നതെന്ന് സീതാരാമൻ വ്യക്തമാക്കി. ജിഎസ്ടി വരുമാന വർധന, ആഭ്യന്തര ആവശ്യകതയുടെ സ്ഥിരത, സ്വകാര്യ നിക്ഷേപത്തിലെ പുരോഗതി എന്നിവ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചനകളാണെന്നും അവർ കൂട്ടിച്ചേർത്തു.

















































