തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിമർശനവും ആശങ്കയുമായി സിപിഎം നേതാക്കളും എസ്എഫ്‌ഐയും രംഗത്ത്. നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ്, സംഘടന സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സഞ്ജീവ് എന്നിവരാണ് ഇക്കാര്യത്തിൽ രംഗത്തെത്തിയത്. അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞിരിക്കുന്നുവെന്ന് എം ശിവപ്രസാദ് പറഞ്ഞു.
വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ്ങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സഞ്ജീവിന്റെ വിമർശനം. പല മതങ്ങളിൽ, നാനാ ജാതികളിൽ, വിശ്വസിക്കുന്നവർ, വിശ്വാസമില്ലാത്തവർ പങ്കെടുക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘സംഘപരിവാർ’ ഗൂഢ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുള്ളൊരു നിർദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോൺഗ്രസിന്റെ നിലപാട് പോലെ ഇരിക്കും. എന്നാൽ കോൺഗ്രസ് അത് പൂർണമായി നടപ്പിലാക്കിയെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി.
അതേസമയം വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ ആശങ്കയുണ്ടെന്നായിരുന്നു നിയുക്ത എംഎൽഎ പി എ മുഹമ്മദ് റിയാസിന്റെ അഭിപ്രായം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുളളതെന്നും തുടർന്ന് വരുന്ന ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വന്ദേമാതരത്തിൽ ശ്രീ. വി ഡി സതീശൻ സംതൃപ്തനോ: ഔട്ട് ഓഫ് ഫോക്കസിൽ ഇന്ന് ഒരു ചർച്ച ആയാലോ? ഇന്ത്യയുടെ മതേതര സംസ്‌കാരത്തിന് എതിരായ RSSന്റെ ഭാരതാംബയെ ഉൾപ്പെടെ എതിർത്ത ഇടതുപക്ഷ സർക്കാരിൽ നിന്ന് ‘ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ, കമലാ കമലദളവിഹാരിണീ, വാണീ വിദ്യാദായിണീ, നമാമി ത്വാം’ എന്ന വരിയുൾപ്പെടെ ആലപ്പിക്കുന്ന വന്ദേമാതരം UDF ഗവ. സത്യപ്രതിജ്ഞ വേദിയിൽ മുഴങ്ങുമ്പോൾ ഉൾപുളകം കൊള്ളുന്ന യുഡിഎഫ് സർക്കാരിലേക്ക് ഉള്ള ദൂരം മതേതര കേരളം ആത്മാർത്ഥമായി അളക്കുന്നത് നല്ലതാണ്. ആദ്യ ദിനം തന്നെ സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സാധിച്ചിരിക്കുന്നു!
സഞ്ജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ല. പല മതങ്ങളിൽ, നാനാ ജാതികളിൽ, വിശ്വസിക്കുന്നവർ, വിശ്വാസമില്ലാത്തവർ പങ്കെടുക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘സംഘപരിവാർ’ ഗൂഢ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുള്ളൊരു നിർദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോൺഗ്രസിന്റെ നിലപാട് പോലെ ഇരിക്കും. എന്നാൽ കോൺഗ്രസ് അത് പൂർണമായി നടപ്പിലാക്കി. മതനിരപേക്ഷ സർക്കാരിന് ഈ ഗാനമില്ലാതെയും അധികാരത്തിൽ വരാം, സംഘപരിവാർ പദ്ധതിയെ തുറന്ന് എതിർക്കാം. എന്നാൽ അതല്ല ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ കണ്ടത്. സംഘപരിവാർ പ്രോജെക്ടിനെ എതിർക്കാനുള്ള രാഷ്ട്രീയ ബോധം കോൺഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരം. മതനിരപേക്ഷതയെ പണയപ്പെടുത്തിയുള്ള പ്രവർത്തിക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ രേഖപെടുത്തുന്നു.
പിഎ മുഹമദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണ് .
വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.
രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ.
ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.
സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.
ഇടതുപക്ഷ MLA എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിൻ്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും,
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും
പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കും.
ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു 🙏
-പി.എ മുഹമ്മദ് റിയാസ് –
















































