ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ 22 കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിനെത്തുടർന്നാണ് കുറ്റക്കാരെ കണ്ടെത്താൻ നടപടി ആരംഭിച്ചത്.
ഏപ്രിൽ 26 നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങൾ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. സംഭവം ഗുരുതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൗശാംബി പോലീസ് സൂപ്രണ്ട് സത്യനാരായൺ പ്രജാപത് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല.
അതേസമയം സ്ഥാപനത്തിന്റെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഈ ചിത്രങ്ങൾ പങ്കുവച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. വിവരം പുറത്തായതോടെ ഗ്രൂപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്തു.
സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിങ് ഖേദം പ്രകടിപ്പിക്കുകയും ഇത് വലിയൊരു വീഴ്ചയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഓപ്പറേഷൻ തിയേറ്ററിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്നും ആരാണ് ചിത്രങ്ങൾ പകർത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്.


















































