കണ്ണൂര്‍: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കാൻ കാരണം ലോൺ ആപ്പുകാരുടെ ഭീഷണിയാണെന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് അധികൃതർ. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാനുള്ള ആവശ്യം നിതിൻ അംഗീകരിച്ചില്ലെന്നും അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചതിന് പിന്നാലെ ആണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും കോളജ് അധികൃതര്‍ പറയുന്നു.
കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിൽ നിതിനെ കോളേജ് പരമാവധി സഹായിച്ചു. ജാതി വിവേചന ആരോപണം തെറ്റാണെന്നും കോളജ് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ നിതിൻരാജ് അവസാനമായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതർ പുറത്തുവിട്ടു. അതേസമയം, കോളജിന്റെ വാദം നിതിന്‍ രാജിന്‍റെ കുടുംബം തള്ളി.
നിതിന്റെ മരണം ലോണ്‍ ആപ്പുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജാതി അധിക്ഷേപം നടന്നിട്ടുണ്ടെന്നും കുടുംബം പറയുന്നു. മാനേജ്മെൻറ് കൃത്യമായ രീതിയിൽ പ്രതികരിച്ചില്ലെന്നും നിതിന്റെ കുടുംബം ആരോപിച്ചു.















































