ന്യൂഡൽഹി: ലോക്‌സഭയിലെ മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തിയാണ് അമിത് ഷാ മറുപടി നൽകിയത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളെയും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അമിത് ഷായുടെ മറുപടി. ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകുമെന്ന് തെളിയിക്കുന്ന കണക്കുകൾ അമിത് ഷാ വിശദീകരിച്ചു. ‘’850 എന്ന കണക്ക് എവിടെ നിന്ന് വന്നു എന്ന് അവർ ചോദിച്ചു. ഞാൻ അത് വിശദീകരിക്കുകയാണ്. 100 സീറ്റുകളുണ്ടെങ്കിൽ, 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകണം, മൊത്തം സീറ്റുകൾ 50 ശതമാനം വർധിപ്പിച്ചാൽ അത് 150 ആകും. 150 ന്റെ 33 ശതമാനം സംവരണം പ്രയോഗിക്കുമ്പോൾ, 100 ജനറൽ സീറ്റുകളിലേക്ക് തന്നെ തിരിച്ചെത്തും’’ – അമിത് ഷാ പറഞ്ഞു.
ലോക്സഭയിൽ നിലവിൽ 543 അംഗങ്ങളുണ്ട്. സീറ്റുകളിൽ 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം. അങ്ങനെയാണ് ഈ 50 ശതമാനം വരുന്നത്. 850 എന്നത് ഒരു ഏകദേശ കണക്കാണ്, കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകൾ അദ്ദേഹം വിശദീകരിച്ചു. കർണാടകയിൽ, മൊത്തം 543 ലോക്സഭാ സീറ്റുകളിൽ 28 എണ്ണം ഉണ്ട്. 5.15% എംപിമാർ കർണാടകയിൽ നിന്നുള്ളവരാണ്. ബിൽ പാസാക്കിയ ശേഷം, കർണാടക എംപിമാരുടെ എണ്ണം 28 ൽ നിന്ന് 42 ആയി വർധിക്കും, അതേസമയം പ്രാതിനിധ്യം 5.14% ആയിരിക്കും. അതിനാൽ കർണാടകയ്ക്ക് യാതൊരു നഷ്ടവും ഉണ്ടാകില്ല.- അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
ആന്ധ്രയിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 25 ൽ നിന്ന് 38 ആയി വർധിക്കുമെന്നും, മണ്ഡല പുനർനിർണയത്തിനുശേഷം പ്രാതിനിധ്യം 4.60% ൽ നിന്ന് 4.65% ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ 17 സീറ്റുകളുണ്ട്, 543 അംഗങ്ങളുള്ള സഭയിൽ, പ്രതിനിധ്യം 3.13% ആണ്. ഇപ്പോൾ 50% അംഗങ്ങളുടെ വർധനവിന് ശേഷം, സീറ്റുകൾ 26 ആയി ഉയരും, പ്രതിനിധ്യം 3.18% ആയി ഉയരും.- അദ്ദേഹം കൂട്ടിച്ചേർത്തു.
39 എംപിമാരെ തമിഴ്നാട്ടിൽ നിന്ന് തിരഞ്ഞെടുക്കുന്നു, 543 അംഗങ്ങളുള്ള സഭയിൽ, പ്രതിനിധ്യം 7.18% ആണ്, വർധനവിന് ശേഷം, എംപിമാരുടെ എണ്ണം 59 ആയി വർധിക്കുകയും 816 അംഗങ്ങളുള്ള സഭയിൽ അവരുടെ പ്രതിനിധ്യം 7.23% ആയിരിക്കുകയും ചെയ്യും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 129 ൽ നിന്ന് 195 ആയി ഉയരുമെന്നും, പ്രാതിനിധ്യം 23.76% ൽ നിന്ന് 23.87% ആയി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സീറ്റുകളുടെ എണ്ണം 30 ആയി ഉയരുന്നതോടെയാണ് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ സീറ്റുകൾ 195 ലെത്തുന്നത്.















































