വാഷിംഗ്ടൺ: ഇസ്‌ലാമാബാദിൽ കഴിഞ്ഞ ദിവസം നടന്നചർച്ചകൾ പരാജയപ്പെട്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യത ഉയരുന്നതായി റിപ്പോർട്ട്. രണ്ട് ആഴ്ചത്തെ വെടി നിർത്തൽ കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, വീണ്ടുമൊരു കരാറിലെത്താൻ ഇരുരാജ്യങ്ങളും പുതിയ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാൻ അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് തോന്നുന്നുവെങ്കിൽ, ഉടൻ തന്നെ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാമെന്ന നിലപാടിലാണ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 21ന് അവസാനിക്കുന്ന വെടി നിർത്തൽ കരാറിനു മുമ്പ് സമാധാനകരാർ ഉറപ്പാക്കുകയാണ് വാഷിംഗ്ടണിന്റെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇരുരാജ്യങ്ങളും പുതിയ ചർച്ചകൾക്കായി ആലോചിക്കുന്ന ഘട്ടത്തിലാണ്.
മൂന്ന് വ്യത്യസ്ത വൃത്തങ്ങൾ ചർച്ചകൾ തുടരുകയാണെന്ന് വ്യക്തമാക്കിയപ്പോൾ, മധ്യസ്ഥരാജ്യത്തിലെ ഒരു നയതന്ത്രപ്രതിനിധി അമേരിക്കയും ഇറാനും പുതിയ റൗണ്ട് ചർച്ചകൾക്ക് സമ്മതം നൽകിയതായി അറിയിച്ചു. ഇസ്‌ലാമാബാദും ജനീവയും ചർച്ചകൾക്കുള്ള സാധ്യതയുള്ള വേദികളായി പരിഗണിക്കപ്പെടുന്നു. എന്നാൽ സമയവും സ്ഥലവും ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ച തന്നെ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന സൂചനയും അമേരിക്കൻ ഉദ്യോഗസ്ഥർ നൽകി.
“മറുവശത്ത് നിന്ന് ഞങ്ങളെ വിളിച്ചിട്ടുണ്ട്, അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു” എന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് ചർച്ചകൾക്ക് പുതുജീവൻ ലഭിക്കുന്നതിനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. അമേരിക്കൻ ഉപരാഷ്ട്രപതി ജെ ഡി വാൻസ് സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായതായി വ്യക്തമാക്കി. “എല്ലാം പരാജയപ്പെട്ടുവെന്ന് പറയാനാവില്ല; ചില കാര്യങ്ങൾ ശരിയായ ദിശയിൽ നീങ്ങിയിട്ടുണ്ട്. ഇറാൻ നമ്മുടെ നിലപാടിലേക്കു നീങ്ങിയെങ്കിലും, അത് മതിയായിരുന്നില്ല,” എന്ന് അദ്ദേഹം ഫോക്സ്ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട നേരിട്ടുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയതും വാൻസ് തന്നെയായിരുന്നു.
വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധി സംഘവും, ഇതിനകം തന്നെ കടുത്ത അഭിപ്രായ വ്യത്യാസങ്ങളാലും ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേൽ തുടർച്ചയായ ആക്രമണങ്ങളാലും ഭീഷണി നേരിടുന്ന ഒരു വെടിനിർത്തൽ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ചർച്ച ചെയ്തു. എന്നാൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം ചർച്ചകൾ കരാർ കൂടാതെ അവസാനിച്ചു.
ചർച്ചകളിൽ ഹോർമുസ് കടലിടുക്ക്, ഇറാന്റെ ആണവ പദ്ധതി, അന്താരാഷ്ട്ര ഉപരോധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ചയായി. ലോകത്തിലെ ഊർജവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന അമേരിക്കയുടെ ആവശ്യം തുടരുമ്പോൾ, ഇറാൻ അത് തങ്ങളുടെ നിയന്ത്രണത്തിൽ തുടരുകയാണ്. ചർച്ചകൾ നടക്കുന്നതിനിടെ കരാർ ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നെങ്കിലും, അവസാന ഘട്ടത്തിൽ സാഹചര്യം പെട്ടെന്ന് മാറിയതായി പാക്കിസ്ഥാൻ സർക്കാരിന്റെ അടുത്ത പ്രതിനിധി റോയിട്ടേഴ്സിനോടെ വ്യക്തമാക്കി.


















































