തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ബിന്ദു വിനയകുമാർ. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നതടക്കമുള്ള അതീവ ഗൗരവകരമായ ആരോപണങ്ങളാണ് ബിന്ദു വിനയകുമാർ ഉന്നയിച്ചിരിക്കുന്നത്. ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു അന്വേഷിക്കണമെന്നതാണ് ബിന്ദു ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം.
ജസ്റ്റിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടന്നാൽ പല രഹസ്യങ്ങളും പുറത്തുവരുമെന്നാണ് ബിന്ദു വിനയകുമാർ അവകാശപ്പെടുന്നത്. ശോഭയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഈ അന്വേഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മരണവുമായി ബന്ധപ്പെട്ടും ബിന്ദു ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു.
രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം ജില്ലയിലെ മറ്റ് ബിജെപി പ്രവർത്തകരും നേതാക്കളും ഒളിവിൽ പോയിട്ടും, രഞ്ജിത്തിനെ മാത്രം എന്തുകൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയില്ല എന്നതിൽ അവർ സംശയം പ്രകടിപ്പിച്ചു. ഇത് ബോധപൂർവമായ വീഴ്ചയാണോ എന്ന് പരിശോധിക്കണമെന്നും രഞ്ജിത്തിന്റെ മരണത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്നും ബിന്ദു വിനയകുമാർ ആവശ്യപ്പെട്ടു


















































