പാക് മധ്യസ്ഥതയിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാനെതിരെ ശക്തമായ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. ചൈനയ്ക്കും ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി കനക്കുകയാണ്. 40 ദിവസം നീണ്ടു നിന്ന ഇസ്രയേൽ – യുഎസ് സംയുക്ത ഇറാൻ ആക്രമണം, പാക് മധ്യസ്ഥയിൽ നടന്ന ചർച്ചയ്ക്കായി രണ്ടാഴ്ചത്തെ വെടി നിർത്തലിലായിരുന്നു.
എന്നാൽ, ഇസ്ലാമാബാദിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് രണ്ടാം ദിവസത്തെ ചർച്ച ഒഴിവാക്കി യുഎസിലേക്ക് തിരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ചർച്ചയിൽ ഒരു ധാരണയുമുണ്ടായിട്ടില്ലെന്നാണ് യുഎസിലേക്ക് പുറപ്പെടും മുമ്പ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുദ്ധത്തിന് തുടക്കം കുറിച്ച യുഎസിന്‍റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെന്നായിരുന്നു ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്.
ചർച്ച പരാജയത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് കുറിച്ചു. ഇറാൻ തോക്കുകയും വലിയ തോൽവി ഏറ്റവാങ്ങുകയുമാണെന്നായിരുന്നു ട്രംപ് കുറിച്ചത്.
യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ച ലോകത്തെ എണ്ണവിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് സൈന്യം ജോലി തുടങ്ങിയെന്ന് കുറിച്ച ട്രംപ് എതാനും ദിവസങ്ങൾക്കുള്ളിൽ ഹോർമൂസ് തുറക്കുമെന്നും അവകാശപ്പെട്ടു. ഇറാന്‍റെ നാവിക – വ്യോമസേനകളും വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ-ഡ്രോൺ നിർമ്മാണ ശാലകളും യുഎസ് തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ വൻ തോതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ 28 പ്രധാന യുദ്ധ കപ്പലുകൾ കടലിൽ മുക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് വൃത്തിയാക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് യുഎസ് അവർക്ക് ഒരു ഉപകാരം ചെയ്തു കൊടുക്കുന്നതെന്നും ട്രംപ് പരിഹസിച്ചു.
ഇതിനിടെ ഇറാന് ചൈന സൈനിക സാഹയം നൽകുന്നെന്നും യുഎസ് ആരോപിച്ചു. മാൻപാഡ്‌സ് എന്ന് വിളിക്കുന്ന, തോളിൽ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകൾ ചൈന, ഇറാന് കൈമാറുന്നെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ആയുധം നേരിട്ട് ഇറാന് കൈമാറാതെ മൂന്നാമതൊരു രാജ്യത്ത് എത്തിച്ച് ഇവിടെ നിന്ന് ഇറാനിലേക്ക് കടത്താനാണ് ശ്രമമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ട്രംപ്. ചൈനയ്ക്ക് നേരെ ഭീഷണി മുഴക്കി. ഇറാന് ചൈന ആയുധം കൈമാറിയാൽ അവർക്ക് വലിയ പ്രശ്നങ്ങളുണ്ടാകും, മനസ്സിലായല്ലോ? എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.

















































