ഹൈദരാബാദ്: കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ പൊലീസിന്റെ കൺമുമ്പിൽ 29കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു. സഹീറാബാദ് നഗരത്തിലെ വെങ്കട്ടരമണ കോളനിയിലാണ് സംഭവം. 36കാരനായ മാലി പട്ടേൽ സിദ്ധ റെഡ്ഡിയാണ് ഭാര്യ കവിതയെ കൊലപ്പെടുത്തിയത്. ഇവർക്ക് ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. പാനീപൂരി വിൽപ്പനക്കാരനാണ് സിദ്ധ റെഡ്ഡി. കവിത വീട്ടിലിരുന്ന് തയ്യൽജോലിയും ചെയ്യാറുണ്ടായിരുന്നു.
മാർച്ച് 27ന് രാത്രിയിൽ ഭാര്യയെ കാണാനില്ലെന്നും മൂന്ന് ലക്ഷം രൂപയുമായി ഒളിച്ചോടിയതായും ചൂണ്ടിക്കാട്ടി സിദ്ധി റെഡ്ഡി പരാതി നൽകിയിരുന്നതായി സഹീറാബാദ് ടൗൺ എസ്.എച്ച്.ഒ വിനയ് കുമാർ പറഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹബൂബ്‌നഗർ ജില്ലയിലെ ജാഡ്‌ചെർല പട്ടണത്തിൽ താമസിക്കുന്ന പവൻ കുമാർ റെഡ്ഡിയോടൊപ്പം കവിത ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.
ഫേസ്‌ബുക് വഴിയാണ് പവനുമായി പരിചയത്തിലായതെന്നും പിന്നീട് ഫോണിൽ സംസാരിക്കാൻ തുടങ്ങുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ റെഡ്ഡി മുന്നറിയിപ്പ് നൽകിയിയെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറഞ്ഞു.പൊലീസ് നടത്തിയ അന്വേഷണത്തിൽ കവിതയെ കണ്ടെത്തി. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൗൺസലിങ് നൽകിയ ശേഷം കുടുംബത്തോടൊപ്പം പോകാനും നിർദേശിച്ചു. തുടർന്ന് കൗൺസലിങ്ങിന് ശേഷം സിദ്ധ റെഡ്ഡിയും കവിതയും പൊലീസുകാർക്കൊപ്പം സഹീറാബാദിലേക്ക് മടങ്ങുന്നതിനിടെ കത്തി ഉപയോഗിച്ച് സിദ്ധ റെഡ്ഡി കവിതയുടെ കഴുത്ത് മുറിക്കുകയായിരുന്നു.രക്തം വാർന്ന് കിടന്ന കവിതയെ പൊലീസ് സഹീറാബാദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടികൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണെന്നും പൊലീസ് പറഞ്ഞു.

















































