ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇറാൻ. തങ്ങളുടെ ‘ഇന്ത്യൻ സുഹൃത്തുക്കൾ’ സുരക്ഷിതമായ കൈകളിലാണെന്നും ആശങ്കകൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യയിലെ ഇറാൻ എംബസി സാമൂഹിക മാധ്യമമായ എക്‌സ് വഴി അറിയിച്ചു. ഹോർമുസിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനും ഒമാനും മാത്രമായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം രൂപപ്പെട്ടതിനുശേഷം ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾക്കുമാത്രമേ ഹോർമുസ് കടലിടുക്കുവഴി യാത്രാനുമതിയുള്ളൂ. ലോകത്തെ ഊർജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത ഇറാന്റെ നിയന്ത്രണത്തിലാണ്. ഗതാഗത തടസ്സംമൂലം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധനവിതരണത്തിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
എന്നാൽ, നിലവിൽ എട്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിയിട്ടുണ്ട്. ഏകദേശം 94,000 ടൺ എൽ.പി.ജി. വഹിക്കുന്ന BW TYR, BW ELM എന്നീ കപ്പലുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഇന്ത്യയിലേക്കുള്ള എൽ.പി.ജി, ക്രൂഡ് ഓയിൽ, എൽ.എൻ.ജി എന്നിവയുമായി എത്തിയ 19 കപ്പലുകൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.















































