കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ സീറ്റിൽനിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി.
ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾപ്രകടമായതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തന്നെ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.


















































