ടെഹ്റാൻ: ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ‘ശവപ്പെട്ടിയിലേ മടങ്ങൂ’ എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്റാൻ ടൈംസ്’. കൂടാതെ ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെയുള്ള വാർത്തയും നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇറാനിൽ കാലുകുത്തിയാൽ തീർക്കുമെന്ന മുന്നറിയിപ്പ് പത്രം പ്രസിദ്ധീകരിച്ചത്.
അതേസമയം ഇറാൻ പത്രത്തിൽ വന്ന വാർത്തയോടെ ഒരു കരസേനാ നീക്കത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുണ്ടെന്ന അഭ്യൂഹങ്ങൾ കൂടുതൽ ദൃഢമാവുകയാണ്. അതേസമയം സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഒരു സൈഡിൽ കൂടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ടുതാനും. എന്നാൽ അതേസമയംതന്നെ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ട്രംപിന് വിവിധ തരത്തിലുള്ള സൈനിക പിൻബലം നൽകാനാണ് ഈ അധിക സൈനിക വിന്യാസമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ യമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെന്നും യുദ്ധത്തിൽ പുതിയൊരു മുഖം തുറക്കുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ തീരത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപമായിരിക്കും ഈ സൈനികരെ വിന്യസിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്
ഇതിനിടെ ഇടയ്ക്കിടയ്ക്ക് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ‘വളരെ നന്നായി നടക്കുന്നു’ എന്ന് ട്രംപ് മാധ്യമങ്ങളോട് പറയുന്നുമുണ്ട്. നേരത്തെ 15 ഇന സമാധാന നിർദ്ദേശം ഇറാനുമായി അമേരിക്ക പങ്കുവച്ചിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ വിമുഖത കാണിക്കുന്നത് ആശയവിനിമയത്തെ ബാധിക്കുന്നുണ്ട്. ഇതിനിടയിൽ, വെള്ളിയാഴ്ച പുലർച്ചെ ടെഹ്റാനിലെ ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വലിയ തോതിൽ വ്യോമാക്രമണം നടത്തിയിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണം തുടർന്നു. ഹിസ്ബുള്ള സൈന്യം ദക്ഷിണ ലബനനിൽ ഇസ്രയേൽ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഹൂതികൾ ഇറാനോട് അനുഭാവം പ്രകടിപ്പിച്ച് ഇസ്രയേലിനു നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു.

















































