കൊച്ചി: ഇറാന് നാവിക കപ്പലായ ഐറിസ് ലാവണിലെ 133 ജീവനക്കാരെ നാട്ടിലെത്തിച്ചു . ഇന്ത്യയുടെ ഈ നടപടിക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. കപ്പലിലെ അത്യാവശ്യ ജോലികൾ മുൻനിർത്തി 50 ജീവനക്കാരെ കൊച്ചിയിൽ തുടരാനനുവദിച്ചു.
ഇറാനിലേയ്ക്കുള്ള നാവികർ ഒരു തുർക്കി എയർലൈൻ വിമാനത്തിലാണ് ഇന്ത്യയിൽ നിന്ന് പുറപ്പെട്ടത്. മാർച്ച് 4 ന് ശ്രീലങ്കൻ തീരത്ത് യുഎസ് അന്തർവാഹിനി മുക്കിയ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയിലെ 80-ലധികം ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൊളംബോയിൽ നിന്ന് കയറ്റിയ വിമാനം വെള്ളിയാഴ്ച രാത്രിയോടെ കൊച്ചിയിൽ ലാൻഡ് ചെയ്തു. അവിടെ നിന്നും ഐറിസ് ലാവണിലെ 133 നാവികർ അതിൽ കയറി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും മിലാൻ 2026 നാവിക അഭ്യാസത്തിലും പങ്കെടുത്ത ഇറാൻ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ഈ യുദ്ധക്കപ്പൽ. ഇതിനുശേഷം മടങ്ങവേ ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് കപ്പലിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. അതേതുടർന്നാണ് കൊച്ചിയിൽ ഈ കപ്പൽ അഭയം തേടിയെത്തിയത്.
ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്, ഇസ്രായേൽ ആക്രമണം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഇറാൻ തങ്ങളുടെ ഐറിസ് ലാവൺ, ഐറിസ് ബുഷെഹർ, ഐറിസ് ദേന എന്നിവ നങ്കൂരമിടാൻ ഇന്ത്യയോട് അനുമതി തേടിയിരുന്നു. മാർച്ച് ഒന്നിനാണ് ഇന്ത്യ ഇറാന്റെ ഈ ആവശ്യം അംഗീകാരിച്ചത്. മൂന്ന് കപ്പലുകളിൽ ഐറിസ് ലവൺ മാത്രമാണ് ഇന്ത്യൻ തുറമുഖത്ത് നങ്കൂരമിട്ടത്. മാർച്ച് നാലിനാണ് ഈ കപ്പൽ കൊച്ചിയിലെത്തിയത്. ഈ കപ്പലിലുണ്ടായിരുന്ന 183 നാവികരെ കൊച്ചിയിലെ ഇന്ത്യൻ നാവിക സേനാ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു.
















































