കൂടൽ: വെള്ളം ചോദിച്ച് വീട്ടിൽ വന്ന സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ പിഞ്ചു കുഞ്ഞിനെ കണ്ടതായി വീട്ടമ്മ. നെടുമൺകാവ് കൈലാസക്കുന്ന് ശാലേംപുരത്ത് ഇന്നലെ രാവിലെ 9.30നാണ് സംഭവം. ഭർത്താവ് ജോലിക്കു പോയതിനാൽ വീട്ടമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
മുറ്റം തൂക്കുന്ന സമയത്താണ് കയ്യിൽ വലിയ സഞ്ചിയുമായെത്തിയ സ്ത്രീ വെള്ളം ആവശ്യപ്പെട്ടത്.വെള്ളമെടുക്കാൻ പോകാൻ തുടങ്ങുമ്പോൾ വെള്ളം വേണ്ടെന്നും സഞ്ചി ഇവിടെ വയ്ക്കട്ടെയെന്നും സ്ത്രീ പറഞ്ഞു. അപ്പോൾ സഞ്ചിയിൽ അനക്കം കണ്ട് നോക്കുമ്പോൾ വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടതായും ഭയന്ന വീട്ടമ്മ വീട്ടിൽ കയറി കതക് അടയ്ക്കുകയായിരുന്നെന്നും പറയുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചു വിവരം പറഞ്ഞു.
ഭർത്താവ് സുഹൃത്തിനെ ഇക്കാര്യം അറിയിച്ചതോടെ അടുത്ത വീട്ടിൽ നിന്ന് രമ എന്ന ആൾ എത്തി പഞ്ചായത്തംഗം ലൈലയെ വിവരമറിയിക്കുകയായിരുന്നു. ലൈല സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് അടുത്ത വീടുകളുടെ പരിസരങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻതന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തു. പിന്നീട് ഏറെ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.
















































