തിരുവനന്തപുരം: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടനോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല അവിടം സന്ദർശിച്ചത്. അദ്ദേഹത്തിനു അവിടെ എത്തണമെന്ന് തോന്നി. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊളളുന്ന വ്യക്തികളിൽ പ്രധാനിയായ ഒരാളാണ് മമ്മൂട്ടി. ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെഴകുന്ന ആളാണ് അദ്ദേഹം. ചെന്നൈയിൽനിന്നു പുലർച്ചെ കോഴിക്കോട് എത്തി അവിടെനിന്ന് അദ്ദേഹം വയനാട്ടിലേക്കു പോകുകയായിരുന്നു. ടൗൺഷിപ് കാണാനുള്ള നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തിയത്. വീടുകൾ സന്ദർശിക്കുന്ന ഘട്ടത്തിൽ അവിടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ വിശദീകരിച്ചു നൽകി.
അവിടെ കാര്യങ്ങളിൽ നല്ല നിലയ്ക്ക് ഇടപെടുന്ന ആളാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. റഫീഖും മമ്മൂട്ടിയുടെ കൂടി പോയി. ആരെയും അറിയിച്ചുകൊണ്ടല്ല യാത്ര എന്നതിനാൽ സ്വാഭാവികമായാണ് റഫീഖിനോടു, നിങ്ങൾ ക്ഷണിച്ചിട്ടല്ല ഞാൻ വന്നതെന്നും നിങ്ങൾ എപ്പോഴും എന്റെ കൂടെ നടന്നാൽ അങ്ങനെ ചിത്രീകരിക്കപ്പെടില്ലേ എന്നും പറഞ്ഞത്. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്ന നിലയുണ്ട്. അതിന് അവസരം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടോ എന്നാവും മമ്മൂട്ടി ഉദ്ദേശിച്ചിട്ടുണ്ടാകുക. തീർത്തും വ്യക്തിപരമായി പറഞ്ഞ കാര്യമാണത്. ക്യാമറയുടെ മുന്നിൽ പറഞ്ഞതല്ല.
മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു.മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.
















































