കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അലവലാതിത്തരങ്ങൾ വരുമെന്നും ഇതൊക്കെ താൻ പ്രതീക്ഷിച്ചതാണെന്നും മന്ത്രി ഗണേഷ് കുമാർ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് മന്ത്രിയുടെ പരാമർശം. പ്രണയത്തേപ്പറ്റി ചോദിച്ചാൽ, തനിക്ക് നിരവധിപ്രണയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ മാത്രം കണ്ടിരുന്ന ഞാൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് തനിക്കെതിരെ നിരവധി ആരോപണം ഉയർന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഭാര്യയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവർ ഇടപെട്ടിരുന്നുവെന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അവരൊക്കെ കുശുമ്പുകൊണ്ട് നടക്കുകയല്ലെ. അവരെ മേയറാക്കാതെ രാജേഷിനെ മേയറാക്കിയതിന് കുശുമ്പുംകൊണ്ട് പിണങ്ങി വീട്ടിലിരിക്കുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. അവരിങ്ങനെ പറയാൻ കാരണമെന്താണെന്ന് തനിക്ക് അറിയില്ല. അവർ ബിജെപിക്കാരിയാണ്. ഞാൻ എൽഡിഎഫ് കാരനാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭാര്യ 112 വിളിച്ച് പരാതി പറഞ്ഞതിനേപ്പറ്റി ചോദിച്ചപ്പോൾ വട്ട് മൂത്താൽ ആർക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെയൊക്കെ ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നു.
അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു നല്ല പൊതുപ്രവർത്തകനാണോ, നല്ല എംഎൽഎ ആണോ, പാവങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടോ അഴിമതി നടത്തുന്നുണ്ടോ വർഗീയത പ്രചരിപ്പിക്കുന്നുണ്ടോ, ഇതൊന്നുമില്ലാത്ത ആളാണ് ഞാൻ. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും പിന്നീട് ചോദിച്ചാൽ പ്രണയങ്ങളേപ്പറ്റി വിശദമായി പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങൾ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും തനിക്കെതിരെ ആരോപണങ്ങളുയർന്നുവെന്ന് ജനം ചിന്തിക്കും. വൻ ഭൂരിപക്ഷത്തിൽ തന്നെ ഇത്തവണ ജയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്താണ് ബന്ധം. ഒരാള് മദ്യപിക്കുന്നു, അതയാളുടെ സ്വകാര്യമാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചാൽ ചിലർ വിശ്വസിക്കും, ചിലർ വിശ്വസിക്കില്ല. പത്തനാപുരത്തുകാർക്ക് 25 കൊല്ലമായിട്ട് എന്നെ അറിയാം. അതുകൊണ്ട് ഞാൻ ഇത്തവണയും ജയിക്കും. മറ്റുള്ളവരേക്കുറിച്ച് അപവാദം പറയുന്നത് ഒരു രോഗമാണെന്നും അദ്ദേഹം പറഞ്ഞു.
















































