വയനാട്: മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് സന്ദര്ശിക്കാനെത്തി മമ്മൂട്ടി. സന്ദർശന വേളയിൽ സദാസമയവും തന്റെയൊപ്പം നിന്ന സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് തന്റെ അടുത്ത് എപ്പോഴും നില്ക്കുന്നതെന്തിനാണെന്നും താൻ പാർട്ടിയ്ക്കു വേണ്ടിയല്ലല്ലോ വയനാട്ടിൽ വന്നതെന്നും മമ്മൂട്ടി ചോദിച്ചു.
ടൗൺഷിപ്പ് കാണുന്നതിനിടയിൽ അധികൃതരോട് കാര്യങ്ങൾ തിരക്കിയും നാട്ടുകാരോട് കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി മടങ്ങിയത്. ഏതാനും ചില വീടുകളും അദ്ദേഹം സന്ദർശിച്ചിരുന്നു. കേരളത്തിന്‍റെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേർത്തുപിടിച്ചതാണിതെന്നും അദ്ദേഹം പറയുന്നു.
‘ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്‍റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്’, എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തിയ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ‘അതിജീവനത്തിന്റെ പുതുചരിത്രം രചിച്ചുകൊണ്ട് നാം പണിതുയർത്തിയ വയനാട് ടൗൺഷിപ്പ് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പ്രിയ മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചിരിക്കുന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കരുത്തിൽ പുതുജീവിതം ആരംഭിക്കാനിരിക്കുന്ന ടൗൺഷിപ്പ് നിവാസികൾക്ക് വലിയ ആവേശം പകരുന്നതാണ് മമ്മൂട്ടിയുടെ സന്ദർശനം. ടൗൺഷിപ്പിന്റെ അടുത്ത ഘട്ടങ്ങൾ പൂർത്തീകരിച്ചു മുന്നേറേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കാൻ പ്രചോദനവും പിന്തുണയും നൽകിയ മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് മുഖ്യമന്ത്രി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.
















































