തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ഇരട്ടച്ചങ്കനെന്നാണ് എതിരാളികൾ വിളിക്കുന്നതെങ്കിലും അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ശബ്ദമൊന്ന് പതറി…തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ അന്നു തളർന്നുപോയിയെന്നും ആ നിമിഷം ഓർമിച്ച് അദ്ദേഹം പറഞ്ഞു.
അദ്ദേഹം സംഭവം ഓർത്തെടുത്ത് പറഞ്ഞതിങ്ങനെ- അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം വീട്ടിലേക്കു ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് എന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി…
“അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. ഞാൻ വീടിന് പുറത്തിറങ്ങി. ആ സമയം നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാൻ പറ്റുന്നില്ല. പക്ഷെ അദ്ദേഹത്തിന് മനസിലായി. അത് അതങ്ങനെ ഒരു ബന്ധമായിരുന്നു.”













































