കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് താൻ സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തത്തിൽ ജാതി- മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്. വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്. നിരവധി സങ്കീർണതകൾ പദ്ധതിക്ക് മുന്നിലുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ദുരന്ത ബാധിതർക്ക് വീടുകൾ നിർമിക്കുന്നതിന് കുറച്ചധികം സമയം എടുത്തിട്ടുണ്ട്. പല നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടത് കൊണ്ടാണ് സമയമെടുത്തത്. 100 വീടുകളുടെ നിർമാണം വൈകാതെ പൂർത്തികരിക്കും. കൂടാതെ 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ ചെറിയൊരു സംഭവവും രാഹുൽ പങ്കുവച്ചു. ‘’കഴിഞ്ഞ ദിവസം പ്രിയങ്കയും ഞാനും തമ്മിൽ ചെറിയ വാഗ്വാദം നടന്നു. പിന്നെ പ്രിയങ്ക എന്നോട് പിണങ്ങി. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടന്ന് ആ പിണക്കം മാറി. അതാണ് വയനാടിൻ്റ മാന്ത്രികത, സ്നേഹം”. .
അതേസമയം പ്രിയങ്ക ഗാന്ധിയാണ് ദുരന്തബാധിതരായ കച്ചവടക്കാർക്ക് 5 ലക്ഷം നൽകുന്നത്. 40 പേർക്കാണ് പ്രിയങ്ക ഈ സഹായം നൽകുന്നത്. പ്രിയങ്ക സഹായം നൽകുന്നില്ല എന്ന വിവാദത്തെക്കുറിച്ച് ഷാഫി പറമ്പിൽ എംപി ഓർമിപ്പിച്ചു. പ്രിയങ്ക കച്ചവടക്കാർക്ക് സഹായം പ്രഖ്യാപിച്ച ശേഷം ആണ് സർക്കാർ പ്രഖ്യാപിച്ചതെന്നും ഷാഫി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തിനായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക സംസാരിച്ചത്.













































