കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കോട്ടയം പനച്ചിക്കാട് മൂലമറ്റം പൂവൻതുരുത്ത് മൂലക്കളത്തിൽ സുധ ബേബിയും (46) പ്രതി വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി. ഷാജി (63)യും കുടുംബ സുഹൃത്തുക്കൾ. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് സുധ മരിച്ചതെന്നാണ് ഷാജി പോലീസിന് കൊടുത്തിരിക്കുന്ന മൊഴി. എന്നാൽ ഇരുവരും അടുപ്പത്തിലായിരുന്നെന്നും കുറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചു തന്നെ സംഭവസ്ഥലത്ത് എത്തിച്ചെന്ന തല നിലത്തിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
തുടർന്ന് ട്രെയിൻ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ സുധയുടെ മൃതശരീരം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ് ഇതെന്ന് പ്രതി അറിഞ്ഞില്ല. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പോലീസ് പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച രാതി 11.30ഓടെ ഷാജിയും സുധയും കാറിൽ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ളയാളാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഷാജി. സുധയുടെ കുടുംബവുമായി ഇയാൾക്ക് ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് വിവരം. വിവാഹമോചിതയായ സുധയുമായി ഷാജി ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് ഇരുവരും മുൻപ് വന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി ഇരുവരും സ്ഥിരം സ്ഥലത്തെത്തുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു.
തുടർന്ന് സുധ തന്നെ ആക്രമിച്ച് ഫോൺ വലിച്ചെറിഞ്ഞ് പൊട്ടിച്ചെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇതിനിടെ കയ്യാങ്കളിയുണ്ടായി. കുറച്ചു മാറി ഏതാനും ചെറുപ്പക്കാർ ഉണ്ടായിരുന്നതിനാൽ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനൊടുവിൽ സുധ മരിച്ചു. ട്രെയിൻ ഇടിച്ചു മരിച്ചതാണെന്ന് വരുത്താൻ മൃതദേഹം റെയിൽ പാളത്തിലേക്ക് വലിച്ചിട്ടു. തുടർന്ന് സ്ഥലത്തു നിന്നു പോയ ഷാജി ഫോൺ ഓഫ് ചെയ്ത ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുമ്പോൾ കാക്കനാട് നിന്ന് പിടിയിലാവുകയായിരുന്നു.
അതേസമയം വെളുപ്പിനെ ഒന്നേമുക്കാലോടെ ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിനു സമീപം ഒരു മൃതദേഹം കിടക്കുന്നതായി റെയിവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫും മരട് പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്റെ അടുത്തു നിന്നു തന്നെ സുധയുടെ ഫോൺ കണ്ടെടുത്തു. ഇതിന്റെ സിം പരിശോധിച്ചാണ് ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഷാജിയും സുധയും സംഭവ സ്ഥലത്ത് എത്തുന്നതിന്റെയും കുറച്ചു കഴിഞ്ഞ് ഷാജി തനിച്ച് മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പോലീസ് കണ്ടെത്തുന്നത്. ഈ സമയം ഷാജിയുടെ വസ്ത്രത്തിൽ രക്തം പറ്റിയത് കണ്ടെത്തുകയും ചെയ്തു.
പിന്നീട് മണിക്കൂറുകൾക്കകം ഷാജി വലയിലായി. സുധയുടെ മുഖത്ത് നിറയെ മുറിവുകളുണ്ട്. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. മുഖം നിലത്ത് ഇടിപ്പിച്ചതിന്റെ ഫലമായി സുധ കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ യഥാർഥ മരണകാരണം വ്യക്തമാകൂ.
















































