അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 188 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് തുടരെത്തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലു ബോളുകൾ നേരിട്ടെങ്കിലും റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷനും, ഒരു റൺസുമായി തിലക് വർമയുമാണ് പുറത്തായത്. അതേസമയം മൂന്നുകളികളിൽ ഡക്കേൽ പുറത്തായ അഭിഷേക് രണ്ട് ഫോറുൾപെടെ 15 റൺസെടുത്ത് പുറത്തായി.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലർ (35 പന്തിൽ 63, ഡിവാൾഡ് ബ്രേവിസ് (29 പന്തിൽ 45), ട്രിസ്റ്റൺ സ്റ്റബ്‌സ് (24 പന്തിൽ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അർഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. വരുണും ദുബെയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടൺ സുന്ദർ സ്ഥാനം നിലനിർത്തി. അക്‌സർ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും അവസരം ലഭിച്ചില്ല.
അതേസമയം തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗൾഡാക്കി. മൂന്നാം ഓവറിൽ എയ്ഡൻ മാർക്രവും (4) മടങ്ങി. അർഷ്ദീപ് സിംഗിന്റെ പന്തിൽ മിഡ് ഓഫിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച്. റ്യാൻ റിക്കിൾട്ടണും ബുമ്രയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇന്ത്യൻ പേസറുടെ സ്ലോവർ മനസിലാക്കുന്നതിൽ റിക്കിൾട്ടണിനു പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫിൽ ക്യാച്ച്. ഇതോടെ നാല് ഓവറിൽ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ.
പിന്നാലെയെത്തിയ ബ്രേവിസ്- മില്ലർ സഖ്യം 97 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ബ്രേവിസിന് 13-ാം ഓവറിൽ ശിവം ദുബെ മടക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ട്രിസ്റ്റൺ സ്റ്റബ്‌സ് – മില്ലർ സഖ്യം 35 റൺസും കൂട്ടിചേർത്തു. ഈ കൂട്ടുകെട്ട് ഭീഷണിയായിരിക്കെയാണ് വരുൺ ചക്രവർത്തി മില്ലറെ മടക്കുന്നത്. ഇതോടെ കളി മാറി. 200ലെത്തുമെന്ന് തോന്നിച്ച സ്‌കോർ അതിന് താഴെ ഒതുങ്ങുകയായിരുന്നു. ഇതിനിടെ മാർകോ യാൻസനും (2) പുറത്തായിരുന്നു. കോർബിൻ ബോഷിനെ (5) റിട്ടേൺ ക്യാച്ചിൽ ബുമ്രയും മടക്കി. അവസാന ഓവറുകളിൽ സ്റ്റബ്‌സ് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റബ്‌സിനൊപ്പം കഗിസോ റബാദ (0) പുറത്തവാതെ നിന്നു. അവസാന അഞ്ച് ഓവറിൽ 43 റൺസെടുക്കാൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.
ഇന്നലെ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ഇറക്കുമോയെന്ന ചോദ്യത്തിന് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘‘അഭിഷേക് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എന്റെ ആശങ്ക. അവൻ കളിക്കുമ്പോൾ എതിർ ടീമുകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അവൻ കളിച്ചാൽ എന്താണു സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇതൊരു ടീം സ്‌പോർട്‌സാണ്, അതിനാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു. അവൻ സ്വന്തം ശൈലിയിൽ തന്നെ കളിക്കണം എന്നാണ് ടീം ആവശ്യപ്പെടുന്നത്, അതിനാൽ അതാണ് അവൻ ചെയ്യാൻ ശ്രമിക്കുന്നത്. അതു സംഭവിച്ചാൽ, നല്ലത്, ഇല്ലെങ്കിൽ, അതു കവർ ചെയ്യാൻ ഞങ്ങൾ എല്ലാവരും ഉണ്ട്. കഴിഞ്ഞ വർഷം അവൻ ഞങ്ങൾക്കു വേണ്ടി കവർ ചെയ്തു, ഇപ്പോൾ ഇതു ഞങ്ങളുടെ ഊഴമാണ്.’’– സൂര്യകുമാർ യാദവ് പറഞ്ഞു.
അതുപോലെ ട്വന്റി20യിൽ ശരാശരി 141 സ്ട്രൈക്ക് റേറ്റുള്ള തിലക് വർമ, ടൂർണമെന്റിൽ 120 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റു ചെയ്യുന്നത്. ഇതിനെയും സൂര്യകുമാർ യാദവ് ന്യായീകരിച്ചു. ടീം മാനേജ്മെന്റിന്റെ നിർദേശപ്രകാരമാണ് താരം അങ്ങനെ കളിക്കുന്നതെന്ന് സൂര്യകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘ഞാനും ടീം മാനേജ്‌മെന്റ് അവനോട് ആ രീതിയിൽ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു വിക്കറ്റ് നഷ്ടപ്പെട്ടാൽ, തീർച്ചയായും അവന് സ്വന്തം ശൈലിയിൽ പവർപ്ലേയിൽ ബാറ്റു ചെയ്യാം. എന്നാൽ രണ്ട് വിക്കറ്റുകൾ വീണാലുടൻ, അദ്ദേഹം അൽപം ശ്രദ്ധേയോടെ നങ്കൂരമിടണം. ഒരു കൂട്ടുകെട്ടുണ്ടാക്കി പത്താം ഓവറിലേക്ക് ഇന്നിങ്സിനെ എത്തിക്കണം. ബാറ്റിങ്ങിന് അടിസ്ഥാനമിടുകയാണ് അവൻ വേണ്ടത്.’’– സൂര്യകുമാർ പറഞ്ഞു.














































