കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ട് പ്രശ്നത്തെ ലാഘവത്തോടെ കണ്ട് പ്രതികരിച്ചത്.
‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു.
കോന്നി സ്വദേശി 14വയസുള്ള തൻസീൻറെ കയ്യാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വളഞ്ഞത്. കഴിഞ്ഞ നവംബറിലാണ് തൻസീൻറെ കയ്യിൽ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റർ ഇട്ടത്.ഫെബ്രുവരിയിൽ പ്ലാസ്റ്റര് മാറ്റിയപ്പോഴാണ് വളവ് കണ്ടത്. മെഡിക്കൽ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തുടയിൽ നിന്ന് എല്ലിൻറെ ഭാഗമെടുത്ത് ഗ്രാഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നു.
അതുപോലെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ശരിയായ വിധത്തിലാകാൻ എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിനു സൂപ്രണ്ടിന്റെ മറുപടി ഇങ്ങനെ: ഓരോ മെഡിക്കൽ കോളേജിനും സ്വാഭാവികമായ വളർച്ചയുണ്ട്. തിരുവനന്തപുരം 75 വർഷമായി. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകൾ എത്ര വർഷമായി. ഒരു കുട്ടി ജനിച്ചു വീണാൽ അടുത്ത വർഷം നിങ്ങളുകൊണ്ടുപോയി എംബിബിഎസിനു ചേർക്കുമോ? കുട്ടിയുടെ വളർച്ച പോലെയാണ് മെഡിക്കൽ കോളജിന്റെയും വളർച്ച– സൂപ്രണ്ട് പറഞ്ഞു.















































