തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ അഭിപ്രായ ഭിന്നത രൂക്ഷം. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ സിപിഎം സൈബർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്.
സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ്. എം വി ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം.
സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട് സിപിഎം സൈബർ സംഘം പ്രവർത്തിച്ചിരുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സമീപകാലത്തായാണ് സിപിഎമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമർശനം പാർട്ടി കേന്ദ്രങ്ങളിൽ ഉയർന്നത്. കനത്ത പാർട്ടി അനുഭാവികൾ പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയം മുതൽ ഇപ്പോഴത്തെ മേഖല ജാഥ വരെയും സിപിഎമ്മിന്റെ സൈബർ ഇടങ്ങളിലെ ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്ന തരത്തിൽ വിമർശനം വ്യാപകമായി ഉയർന്നിരുന്നു. അപ്പോഴെല്ലാം എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നികേഷ്കുമാറിന് സംരക്ഷണം ഒരുക്കിയിരുന്നു. എന്നാലിപ്പോൾ, നികേഷ്കുമാറിന്റെ ഏകപക്ഷീയമായ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ സംഘം വിടുന്നത്. ദേശാഭിമാനിയിൽ ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്ന് വിരമിച്ച മൂന്ന് മാധ്യമപ്രവർത്തകരാണ് ചുമതല ഒഴിഞ്ഞുപോകുന്നത്.
















































