ബംഗളൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ ചെയ്ത ദുർമന്ത്രവാദമാണെന്ന ജോത്സ്യന്റെ വാക്കിന് പിന്നാലെ മകളും ഭർത്താവും ചേർന്ന് അമ്മയെ കൊല്ലപ്പെടുത്തി. കർണാടക തുമകുരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 55 വയസുള്ള പുഷ്പാവതിയെയാണ് മകൾ സുചിത്രയും ഭർത്താവും കൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
ഉറങ്ങിക്കിടന്ന സുചിത്രയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും മകളും മരുമകനും ചേർന്ന് നടത്തിയിരുന്നു. സംസ്‌ക്കാരം ധൃതിപിടിച്ച് നടത്താനുള്ള തീരുമാനവും ശരീരത്തിലെ പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അന്വേഷിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പുഷ്പവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് അസുഖം ബാധിച്ച് മരിച്ചത്. എന്നാൽ, ഓൺലൈൻ വഴി ബന്ധപ്പെട്ട ഒരു ജ്യോത്സ്യൻ അമ്മ ചെയ്ത ദുർമന്ത്രവാദം മൂലമാണ് പിതാവ് മരിച്ചതെന്ന് സുചിത്രയെ വിശ്വസിപ്പിച്ചു. കൊലപാതകത്തിന് ഭർത്താവിന്റെ പൂർണ പിന്തുണയും സുചിത്രക്ക് ലഭിച്ചിരുന്നു. ദുർമന്ത്രവാദ ആരോപണം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ സാമ്പത്തിക തർക്കങ്ങളും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.











































