പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സി.പി.എം. മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി.പി.എമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോൾ. അവരുടെപേരിൽ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. അത് ചോദ്യംചെയ്ത ഉത്തമനായ കമ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്യൂണിസത്തിലെ വൈരുധ്യാത്മക ഭൗതികവാദം.
അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകൾ അടിച്ചുമാറ്റി. സി.പി.എമ്മുകാരായ വിഷ്ണുവിന്റെ കുടുംബം കോൺഗ്രസിൽ ചേർന്നെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇടതുസഹയാത്രികരെല്ലാം തുടർഭരണം വേണ്ടെന്നാണ് പറയുന്നത്. പിണറായി മൂന്ന് എന്നുകേൾക്കുമ്പോഴേക്കും എല്ലാവരും തലയിൽ കൈവെക്കുകയാണ്. കടക്കെണിയിലേക്ക് കേരളത്തെ പിണറായി സർക്കാർ ചവിട്ടിത്താഴ്ത്തി. എല്ലാരംഗവും തകർത്തു. ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയിൽ ഇതെല്ലാം ചോദ്യംചെയ്യപ്പെടും. പ്രഖ്യാപനങ്ങൾമാത്രമാണ്, ഖജനാവിൽ പൂച്ചപ്രസവിക്കാൻപറ്റിയ സ്ഥലമായി.
ലോകത്തിലാദ്യമായി കൈക്കൂലി ഗൂഗിൾപേയിൽ അയക്കാൻപറ്റിയ സ്ഥലമായി. നാലുവോട്ടുകിട്ടാൻ ഒരുവർഗീയതയ്ക്കും നമ്മൾ മാലയിടില്ല. സി.പി.എം. വർഗീയത പ്രോത്സാഹിപ്പിക്കുമ്പോൾ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു.ഡി.എഫിനുള്ളത്. ഈ മതേതരകേരളം ഈ നിലപാടിനെ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















































